കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാൽ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തിൽ ഭക്ഷണത്തേയും വസ്ത്രത്തേയും വർഗീയവത്കരിച്ചു എന്നും സുരേന്ദ്രൻ പറഞ്ഞു.
“ഹൈന്ദവ വിശ്വാസികളും ക്രൈസ്തവരും നേരിടുന്ന പ്രധാന പ്രശ്നം അവരുടെ പെണ്‍കുട്ടികളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്ന ലൗ ജിഹാദാണ്. ഇതില്‍ ഇരുമുന്നണികളുടേയും നയം എന്താണ്. ലൗ ജിഹാദിനെകുറിച്ച് നിയമം കൊണ്ട് വരാന്‍ തയ്യാറാണോ. അധികാരത്തിലെത്തിയാല്‍ ഉത്തര്‍ പ്രദേശ് മാതൃകയില്‍ കേരളത്തില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും. ഇന്നിപ്പോള്‍ കേരളത്തില്‍ ഭക്ഷണത്തെ വര്ഗീവല്ക്കരിച്ചു. ഹലാല്‍ ഭക്ഷണമാണ്. ആരാണ് ഹലാല്‍ ഭക്ഷണത്തിന്റെ വക്താക്കള്‍. വസ്ത്രത്തെ വര്‍ഗീയ വല്ക്കരിച്ചു. എല്ലാ സ്ത്രീകളും ഖൂര്‍ക്ക ധരിച്ചു. ഇതെല്ലാം വെറുതെ ഉണ്ടാവുന്നതല്ല. ആരാണ് ചെയ്യുന്നത്.”
Read More: പാലായിൽ തന്നെ മത്സരിക്കും; യുഡിഎഫ് പ്രവേശനം തള്ളാതെ മാണി സി കാപ്പന്
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും ശബരിമലക്കാലത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
“ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവിനെതിരേയും കേസില്ല. ബൂത്ത് കമ്മിറ്റി അംഗത്തിനെതിരെ പോലും കേസില്ല. 55000ത്തിലധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് കള്ള കേസും ജയിലറകളും നേരിടേണ്ടി വന്നു. പത്തനംതിട്ടക്കപ്പുറത്ത് കോണ്‍ഗ്രസ് ഉണ്ടായിരുന്നില്ല. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും അടക്കം പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ കൊണ്ട് വന്നപ്പോള്‍ അതിനെ ചെറുക്കാനും കോണ്‍ഗ്രസിനെ കണ്ടില്ല.”
ബിജെപി അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും പിടിച്ചുവിടലായിരിക്കുമെന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികള്‍ക്ക് ചുമതല കൊടുക്കുമെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“വിശ്വാസികളെ കണക്കിലെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെങ്കില്‍ ശബരിമലക്കാലത്തെടുത്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമായി പറയണം. ക്ഷേത്രങ്ങളെ കയ്യടക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ നയമാണ് ഹിന്ദുക്കള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം. ബിജെപി അധികാരത്തില്‍ വന്നാല്‍ ആദ്യം കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും പിടിച്ചുവിടും. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികള്‍ക്ക് ചുമതല കൊടുക്കും. ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയ വിമുക്തമാക്കണം.”