കോഴിക്കോട്: ബ്രൂവറി അനുവദിച്ചതിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ മദ്യലോബിയെന്ന് മന്ത്രി എ.കെ.ബാലൻ. കേരളത്തിന് ആവശ്യമായ 25 ശതമാനം മദ്യം പോലും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നില്ല. പുറത്തുനിന്ന് മദ്യം കൊണ്ടുവരുന്നതിനെക്കാൾ നല്ലത് കേരളത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. നിയമവിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും ബാലൻ പറഞ്ഞു.
ബ്രൂവറിക്ക് ഇതുവരെ ലൈസൻസ് നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. ബ്രൂവറിക്ക് അനുമതി നല്കി എന്നതിന്റെ അര്‍ത്ഥം ലൈസന്‍സ് നല്കി എന്നല്ല. അനുമതി നൽകിയ സ്ഥാപനങ്ങളെക്കുറിച്ച് എക്സൈസ് കമ്മിഷണർ വിശദമായി പരിശോധിക്കും. വിവിധ വകുപ്പുകളുടെ അഭിപ്രായം തേടും. എല്ലാ നടപടി ക്രമവും പരിശോധിച്ചശേഷമേ ലൈസൻസിനെക്കുറിച്ച് ആലോചിക്കൂ. കേരളത്തിന്റെ വരുമാനവും തൊഴിൽ സാധ്യതയും മാത്രമാണ് സർക്കാർ ആലോചിച്ചത്. ബ്രൂവറി വിഷയത്തിൽ വിഎസ് ഉന്നയിച്ച ആശങ്ക പരിശോധിക്കും. പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണ് സംസ്ഥാനത്തു മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും തുടങ്ങാൻ അനുമതി നൽകിയതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രധാന ആരോപണം.