തിരുവനന്തപുരം: അതിവേഗ പന്തുകൾകൊണ്ട് ക്രിക്കറ്റ് മൈതാനം കീഴടക്കിയ ഇതിഹാസ താരമാണ് ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീ. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും സാമൂഹിക രംഗങ്ങളിൽ സജീവമാണ് താരം. കേള്‍വി പരിശോധന സംബന്ധിച്ച സന്ദേശം ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകം ചുറ്റുകയാണ് താരം.
പല കാര്യങ്ങളിലെന്ന പോലെ കേള്‍വി വൈകല്യം കണ്ടെത്തി പരിശോധിക്കുന്നതിലും കേരളം നമ്പര്‍ വണ്‍ ആണെന്നാണ് ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ പറയുന്നത്. തന്റെ 5 വയസുള്ള മകന് കേള്‍വി ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബ്രെറ്റ് ലീ. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കേള്‍വി പരിശോധന ഏര്‍പ്പെടുത്തുകയും അത് നിര്‍ബന്ധമാക്കുകയും ചെയ്ത കേരള സര്‍ക്കാരിനെ ബ്രെറ്റ് ലീ അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കേരളം മാതൃകയാണെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള 66 മെറ്റേണിറ്റി കേന്ദ്രങ്ങളില്‍ നവജാത ശിശുക്കളുടെ കേള്‍വി ശേഷി നഷ്ടത്തെക്കുറിച്ചുള്ള പരിശോധനയ്ക്ക് തുടക്കം കുറിച്ചിരുന്നു. എല്ലാ നവജാത ശിശുക്കള്‍ക്കും കേള്‍വി പരിശോധന നടത്താനായുള്ള അഖിലേന്ത്യ തലത്തിലെ നീക്കങ്ങള്‍ക്ക് ഇത് മാതൃകയാകും. കേള്‍വി പരിശോധന കൂടാതെ മറ്റ് വൈകല്യങ്ങളുടെ പരിശോധന കൂടി സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യ മേഖലകളിലും നിര്‍ബന്ധമാക്കേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.