scorecardresearch

ബ്രഹ്മപുരം: അഗ്നിരക്ഷാസേനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി, വിദഗ്ധോപദേശം തേടും

തീയണയ്ക്കുന്നതിനായി ശരിയായ മാര്‍ഗം ഉപയോഗിച്ച സേനാംഗങ്ങളെയും പങ്കാളികളായ മറ്റുസേനാവിഭാഗങ്ങളെയും തൊഴിലാളികളെയും വകുപ്പുകളെയും അഭിനന്ദിക്കുന്നു

തീയണയ്ക്കുന്നതിനായി ശരിയായ മാര്‍ഗം ഉപയോഗിച്ച സേനാംഗങ്ങളെയും പങ്കാളികളായ മറ്റുസേനാവിഭാഗങ്ങളെയും തൊഴിലാളികളെയും വകുപ്പുകളെയും അഭിനന്ദിക്കുന്നു

author-image
WebDesk
New Update
Brahmapuram, Pinarayi Vijayan, Assembly

തിരുവനന്തപുരം: ബ്രഹ്മപുരത്ത് വിദഗ്ധോപദേശം സ്വീകരിച്ച് തുടർപ്രവർത്തനം ഏകോപനത്തോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീയണയ്ക്കാന്‍ പരിശ്രമിച്ച അഗ്നിരക്ഷാസേനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തീയണയ്ക്കുന്നതിനായി ശരിയായ മാര്‍ഗം ഉപയോഗിച്ച സേനാംഗങ്ങളെയും പങ്കാളികളായ മറ്റുസേനാവിഭാഗങ്ങളെയും തൊഴിലാളികളെയും വകുപ്പുകളെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Advertisment

അഗ്നിരക്ഷാസേനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്മപുരത്തെ തീ പൂർണമായും അഗ്നിരക്ഷാ സേന കെടുത്തിയിട്ടുണ്ട്. ഫയർ ടെൻഡറുകളുടെയും മണ്ണുമാന്തികളുടെയും സഹായത്തോടെ തീ അണയ്ക്കൽ ഇന്നു വൈകിട്ട് അവസാനിപ്പിച്ചു. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തെ 12 സെക്ടറുകളായി തിരിച്ചായിരുന്നു സേനയുടെ പ്രവർത്തനം.

അതേസമയം, എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ദ ചികിത്സ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. പൊതുജനരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനും വേണ്ട സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 5 മൊബൈല്‍ യൂണിറ്റുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് മൊബൈല്‍ യൂണിറ്റുകളുടെ സേവനം ഇന്ന് ലഭ്യമാക്കിയിരുന്നു. ഈ മൊബൈല്‍ യൂണിറ്റുകളിലൂടെ 7 സ്ഥലങ്ങളിലായി 178 പേര്‍ക്ക് സേവനം നല്‍കി.

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ (2023 മാര്‍ച്ച് 14)

യൂണിറ്റ് 1

രാവിലെ 9.30 മുതല്‍ 11 വരെ : സുരഭി നഗര്‍ വായനശാല
രാവിലെ 11.30 മുതല്‍ 1 വരെ : നിലംപതിഞ്ഞി മുഗള്‍
ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ : എടച്ചിറ - അങ്കണവാടി
ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ : ചിറ്റേത്തുകര - NILPS

യൂണിറ്റ് 2

രാവിലെ 9.30 മുതല്‍ 10.30 വരെ : ഇരുമ്പനം എല്‍പി സ്‌കൂള്‍
ഉച്ചയ്ക്ക് 11 മുതല്‍ 12.30 വരെ : തിരുവാന്‍കുളം പി.എച്ച്.സി
വൈകു. 1.30 മുതല്‍ 3 വരെ : കടക്കോടം അങ്കണവാടി
വൈകു. 3.30 മുതല്‍ 5 വരെ : ഏരൂര്‍ കെഎംയുപി സ്‌കൂള്‍

യൂണിറ്റ് 3

രാവിലെ 9.30 മുതല്‍ 11 വരെ : ചെറിയ ക്ലബ്ബ് 52 ഡിവിഷന്‍
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : കുഡുംബി കോളനി
വൈകു. 2 മുതല്‍ 4 വരെ : കോരു ആശാന്‍ സ്‌ക്വയര്‍

യൂണിറ്റ് 4

രാവിലെ 9.30 മുതല്‍ 11 വരെ : ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാള്‍
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : എസ്എന്‍ഡിപി ഹാള്‍ ചമ്പക്കര
വൈകു. 2 മുതല്‍ 4 വരെ : കോരു ആശാന്‍ സ്‌ക്വയര്‍

യൂണിറ്റ് 5

രാവിലെ 9.30 മുതല്‍ 11 വരെ : ലേബര്‍ കോളനി ഡിവിഷന്‍ 45
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : ചങ്ങപ്പുഴ പാര്‍ക്ക്
വൈകു. 2 മുതല്‍ 4 വരെ : പാടിവട്ടം സ്‌കൂള്‍

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: