തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശിയ ഹരിത ട്രൈബ്യൂണല്‍. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഭരണവീഴ്ചയുണ്ടായെന്നും ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ട്രൈബ്യൂണല്‍ സ്വമേധയ എടുത്ത കേസിലാണ് വിമര്‍ശനം. ആറാം തീയതി പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വേണ്ടി വന്നാല്‍ സര്‍ക്കാരിനെതിരെ 500 കോടി രൂപ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും ബെഞ്ച് നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
തീ അണയ്ക്കുന്നതിലുണ്ടായ കാലതാമസം ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചതായും ട്രൈബ്യൂണല്‍ വിലയിരുത്തി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ട്രൈബ്യൂണലിന്റെ ഭാഗത്ത് നിന്നുള്ള തുടര്‍ നടപടികള്‍.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന മലീനികരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ദേശിയ ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബോര്‍ഡ് നിര്‍ദേശങ്ങള്‍.
അജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത് നിക്ഷേപിക്കരുത്. ഇത്തരം മാലിന്യങ്ങള്‍ പ്രാദേശികമായി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. സാനിറ്ററി പാഡുകള്‍, ഡയപ്പുറകള്‍ എന്നിവ എളംകുളത്തെ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
റോഡരികിൽ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയം നിരീക്ഷണം. ഉറവിട മാലിന്യ സംസ്കരണം ഫ്ലാറ്റുകളിൽ നടപ്പിലാക്കണം. ജൂണ്‍ അഞ്ചിനകം നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
12 ദിവസത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചത്. കൊച്ചിയിലെ വിവിധ മേഖലകളില്‍ വിഷപ്പുകയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ബ്രഹ്മപുരം മേഖലയിലും സമീപ പ്രദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധി നല്‍കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.