തിരുവനന്തപുരം: വിവാദ ബോണക്കാട് കുരിശുമല വിഷയത്തിൽ ലത്തീൻ സഭയും സംസ്ഥാന സർക്കാരും രമ്യതയിലെത്തി. മലയിലേക്ക് നിയന്ത്രിതമായി ആളുകളെ കയറ്റിവിടാമെന്ന് വനം മന്ത്രി സമ്മതിച്ച സാഹചര്യത്തിലാണ് സഭ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചത്. വനം മന്ത്രി കെ.രാജുവും ആർച്ച് ബിഷപ് എം സൂസെപാക്യവുമായി നടത്തിയ ചർച്ചയിലാണ് ധാരണ.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ലത്തീൻ സഭ നേൃതൃത്വം ശ്രമം നടത്തുന്നുണ്ട്. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയിൽ നിന്ന് ഇതിനുള്ള ഉറപ്പ് ലഭിക്കുമെന്നാണ് സഭയുടെ വിശ്വാസം.
ബോണക്കാട്ട് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് മന്ത്രി കെ.രാജുവും ചര്‍ച്ചയ്ക്കുശേഷം വ്യക്തമാക്കി. കോടതി നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ബോണക്കാട് കുരിശുമലയിലേക്ക് പോയ തീർത്ഥാടകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടായിരുന്നു. പിന്നീട് വിതുരയിൽ റോഡ് ഉപരോധിച്ച വിശ്വാസികളും പൊലീസും തമ്മിലും ഏറ്റുമുട്ടി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ മുതൽ ലത്തീൻ സഭ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഇടയലേഖനത്തിലൂടെയാണ് സഭ ഈ പ്രഖ്യാപനം നടത്തിയത്.