കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പണം വാങ്ങി വഞ്ചിച്ചെന്ന പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് നടിയെ ചോദ്യം ചെയ്തത്.
ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂവാറിൽ വച്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. 2016 മുതൽ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോൺ തട്ടിയെടുത്തെന്നാണ് പരാതി. പ്രോഗ്രാം കോർഡിനേറ്ററായ ഷിയാസാണ് പരാതി നൽകിയത്.
Read More: സച്ചിൻ ഭാരതരത്ന അർഹിക്കുന്നില്ല; ആർജെഡി നേതാവ് ശിവാനന്ദ് തിവാരി
അതേസമയം, പരാതിയിൽ വാസ്തവമില്ലെന്ന നിലപാടിലാണ് സണ്ണി ലിയോൺ. അഞ്ച് തവണ പരിപാടി മാറ്റിവച്ചുവെന്നും സംഘാടകരുടേതാണ് വീഴ്ചയെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കാന്‍ തയാറാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.
സണ്ണി ലിയോൺ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലുണ്ട്. സ്വകാര്യ ചാനൽ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്തെത്തിയത്. ഭർത്താവും മക്കളും സണ്ണിക്കൊപ്പമുണ്ട്. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.