തിരൂർ: കോവിഡ് രോഗികൾക്കു ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്തു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ അറുപത്തിരണ്ടുകാരനാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസെസ് ബാധിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരൂര്‍ സ്വദേശിയുടെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണെങ്കിലും ഏതുനിമിഷവും മോശമാകാനുള്ള സാധ്യതയുണ്ടെന്നും ബ്ലാക്ക് ഫംഗസ് ചികിത്സ അതീവ വെല്ലുവിളി നിറഞ്ഞതാണെന്നും ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫീസറായ ഡോക്ടര്‍ പറഞ്ഞു.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 25നു മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രോഗിയെ ആദ്യം പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധയുണ്ടായിരുന്നു. ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ പോയി സമ്പര്‍ക്ക വിലക്കില്‍ തുടര്‍ന്നു. ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും കാഴ്ചയ്ക്കു മങ്ങലുമുണ്ടായതോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കോഴിക്കോട്ടെ ആശുപത്രിയിലെ മൂന്നാമത്തെ ബ്ലാക്ക് ഫംഗസ് രോഗിയാണിത്. ആദ്യ രണ്ടുപേരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രമേഹം ഗുരുതരമായതും സ്വഭാവിക രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായ കോവിഡ് രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. തിരൂര്‍ സ്വദേശി പ്രമേഹ രോഗിയാണ്.
Read More: കോവിഡ് -19 രോഗികൾക്കു ഭീഷണിയായി ‘കറുത്ത ഫംഗസ്’; എന്താണ് രോഗം, ചികിത്സ എന്ത്?
മ്യൂക്കോമിസൈറ്റുകള്‍ എന്ന പൂപ്പലുകള്‍ അന്തരീക്ഷത്തില്‍നിന്ന് മൂക്കിലൂടെ സൈനസുകള്‍ വഴി കണ്ണില്‍ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു. മിക്ക ബ്ലാക്ക് ഫംഗസ് കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകുന്ന ചില കേസുകളില്‍ രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. കണ്ണ്, കവിളെല്ല് എന്നിങ്ങനെ നീക്കം ചെയ്യേണ്ടി വരുന്ന കേസുകള്‍ രാജ്യത്ത് കൂടി വരികയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അത്രത്തോളമില്ലെങ്കിലും സംസ്ഥാനത്തും രോഗികളുടെ എണ്ണം കൂടുകയാണ്. പല ആശുപത്രികളിലും കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ ടെസ്റ്റ് ചെയ്ത് കണ്ടെത്താനുള്ള സാവകാശം ലഭിക്കാറില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്.
Also Read: പ്രമേഹം, അർബുദം, വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്
കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലര്‍ന്നമുള്ള മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കില്‍ അണ്ണാക്കിനു മുകളില്‍ കറുത്ത നിറം, പല്ലുകള്‍ക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച, ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍, നെഞ്ചുവേദന, ശ്വസന ലക്ഷണങ്ങള്‍ വഷളാകല്‍ എന്നിവ ശ്രദ്ധിക്കണം.
ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല; മറ്റൊരാളിലേക്ക് പകരില്ല:
മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 15 മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകള്‍. ഇത് പുതിയ രോഗമല്ലെന്നും മറ്റൈാരാളിലേക്കു പകരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇപ്പോള്‍ സ്ഥിരീകരിച്ച കേസുകള്‍ സാധാരണ കണ്ടുവരുന്നതിനേക്കാള്‍ കൂടുതലല്ല. 2019ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളരെ അപൂര്‍വമായേ ഈ രോഗം ഉണ്ടാകാറുള്ളൂവെന്നതിനാല്‍ അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം.
നേരത്തേ തന്നെ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് രോഗബാധ പൊതുവില്‍ അപകടകാരിയാവുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും അര്‍ബുദ രോഗികളിലും പലപ്പോഴും ബ്ലാക്ക് ഫംഗസ് കണ്ടുവരാറുണ്ട്.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ മ്യൂകര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ കേരളം ജാഗ്രത ആരംഭിച്ചതാണ്. കോവിഡ് രോഗികളുടെ കാര്യത്തില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ചികിത്സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ പരിശീലനം ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുമുണ്ട്.
Also Read: Prevention of Mucormycosis, Guidelines: ബ്ലാക്ക് ഫംഗസ് നേരത്തെ കണ്ടു പിടിക്കാന്‍ എയിംസ് മാര്‍ഗരേഖ
പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കണമെന്നതുപോലെ ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കുക. ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. കോവിഡ് കാലത്തെ ജീവന്‍ രക്ഷാ മരുന്നുകളാണ് സ്റ്റിറോയ്ഡുകളെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ അവ ഉപയോഗിക്കാവൂ.
ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുന്ന ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. അതിനാല്‍ രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ തയാറാകണം. പ്രമേഹമുള്ളവര്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ ചികിത്സ ചെയ്യണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നിര്‍ദേശങ്ങള്‍ക്കായി ഇ-സഞ്ജീവനി സോഫ്‌റ്റ്വെയര്‍ വഴി ഡോക്ടര്‍മാരുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.