കൊച്ചി: റബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ നേടിയ കോൺഗ്രസ് -സിപിഎം മുന്നണികൾ കർഷകരെ വഞ്ചിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
“നരേന്ദ്ര മോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. മോദി സർക്കാർ ഘട്ടംഘട്ടമായി റബർ വില കൂട്ടുകയാണ്. എന്നാൽ യുപിഎ സർക്കാർ റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര സർക്കാർ കർഷകർക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെട്ടുത്തും. കേന്ദ്ര സർക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാർ മാത്രമാണ്,” സുരേന്ദ്രന്‍ പറഞ്ഞു.
“മോദിയെ പിന്തുണയ്ക്കുന്ന സർക്കാർ കേരളത്തിലും വരണം. എന്നാൽ മാത്രമേ കേരളത്തിലുള്ളവർക്ക് കേന്ദ്ര സർക്കാരിൻ്റെ വികസനം പൂർണമായും ലഭ്യമാവുകയുള്ളൂ. ബിഷപ്പിൻ്റെ പ്രസ്താവനയോടുള്ള ഗോവിന്ദൻ്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കർഷകർക്കൊപ്പം നിൽക്കുന്നതിന് പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദൻ,” സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലും എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോൺഗ്രസും. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹം തള്ളികളഞ്ഞത് നല്ല കാര്യമാണ്. നരേന്ദ്രമോദി സർക്കാരിൻ്റെ ഭരണത്തിൽ വിശ്വാസി സമൂഹം സന്തുഷ്ടരാണെന്നും സുരേന്ദ്രന്‍.
റബറിന് കിലോയ്ക്ക് 300 രൂപയായി വര്‍ധിപ്പിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ഇതിനെതിരെ സിപിഎം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.