/indian-express-malayalam/media/media_files/uploads/2018/11/p-s-sreedharan-pillai-.jpg)
തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
യുഎഇയിൽ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ഇന്നാണ് ജാമ്യം ലഭിച്ചത്. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. ജയിൽ മോചിതനായ തുഷാർ പുറത്തിറങ്ങുകയും ചെയ്തു.
Read Also: തുഷാർ വെള്ളാപ്പളളിയുടെ അറസ്റ്റ്: വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇത് മറച്ച് വച്ച് ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇയാൾ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അജ്മാനിലെ ഒരു ഹോട്ടലിൽ ഇത് സംബന്ധിച്ച് സംസാരിക്കാനെത്തിയ തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മനഃപൂർവ്വം കുടുക്കിയതാണെന്നാണ് പിതാവും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തുഷാർ വെള്ളാപ്പളളിയുടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടിരുന്നു. നിയമപരിധിക്കുളളിൽനിന്നുകൊണ്ട് സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് കത്തയച്ചു. കസ്റ്റഡിയിലുളള തുഷാറിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.