തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കി. ഈ മാസം 10ന് ഹാജരായി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴ വിവാദത്തിലെ ഇടനിലക്കാരനായ സതീഷ് നായരും വിജിലന്‍സിന് മുന്നില്‍ ഹാജരാകും. ഈ മാസം 24നാണ് മൊഴി നല്‍കുക. കോഴ വിവാദം അന്വേഷിച്ച പാര്‍ട്ടി കമ്മീഷനംഗങ്ങളോട് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍ അംഗങ്ങളായ എ.കെ.നസീറും കെ.പി.ശ്രീശനും ചൊവ്വാഴ്ചയാണ് ഹാജരാകുന്നത്. കോഴ നല്‍കിതായ ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്‍.ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു.
സ്വശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് കണ്ടെത്തൽ. മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജി മൊഴി നൽകിയിരിക്കുന്നത്.
പണം നൽകിയതായി ആർ.ഷാജിയും പണം സ്വീകരിച്ചതായി ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദും തെളിവെടുപ്പിൽ സമ്മതിച്ചിട്ടുണ്ട്. പണം നൽകിയശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഷാജി ബിജെപി നേതൃത്വത്തിനു പരാതി നൽകിയതാണ് അന്വേഷണത്തിനു വഴിവച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണ് ചോർന്നത്.