/indian-express-malayalam/media/media_files/uploads/2020/09/shobha-surendran.jpg)
കൊച്ചി: സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും പരാതി നൽകി ശോഭ സുരേന്ദ്രൻ. സംസ്ഥാന ജനറൽസെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗമായും താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായി ചുമതലയേൽക്കുന്നതെന്നും ശോഭ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊതുപരിപാടികളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ട് നിന്നത്. ഇതിന് പിന്നാലെ എ.പി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതും തര്‍ക്കം രൂക്ഷമാക്കാന്‍ ഇടയായി.
Read More: ശോഭ സുരേന്ദ്രന്‍ സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണം; കെ സുരേന്ദ്രന്‍
കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായശേഷം അവഗണന നേരിടുന്നവരെ ഒന്നിച്ചുചേർത്ത് ശോഭാ സുരേന്ദ്രൻ അടുത്തിടെ പാർട്ടിക്കുള്ളിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെകൂടി അഭിപ്രായങ്ങൾ പരിഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതിനൽകിയത്. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളുമുണ്ടായിരുന്നു. ഇതിനിടെ പാലക്കാട് ബിജെപിയില്‍ നിന്ന് ശോഭ അനുകൂലികള്‍ രാജിവെച്ചിരുന്നു.
ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒ.ബി.സി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍. വിഷ്ണു എന്നിവരാണ് ബിജെപിയില്‍ നിന്ന് പുറത്തുപോയത്.
ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
ബിജെപിയിലെ ഭിന്നതകളില്‍ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുന:സംഘടനയിലെ അതൃപ്തിയാണ് ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രകടിപ്പിച്ചത്.
ബിജെപി നേതൃത്വത്തിനെതിരെ പരസ്യമായ വിമര്‍ശനമാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത്. ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന തന്നെ കിഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കേന്ദ്ര നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ശോഭ പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസത്തിലധികമായി പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. നേരത്തേ ഇതേക്കുറിച്ചുള്ള​ ചോദ്യത്തിന്, ശോ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് ചോദിക്കണമെന്നായിരുന്നു കെ.സുരേന്ദ്രന്റെ മറുപടി.
വ്യക്തിപരമായി എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കാമെന്നും തന്നോട് അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ആരേയും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും എല്ലാവരേയും പരിഗണിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us