/indian-express-malayalam/media/media_files/uploads/2017/01/ramesh1.jpg)
തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനം ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങളെ പൂർണമായും മറന്ന് സംഘപരിവാറും ആർഎസ്എസ്സും സിപിഎമ്മും അക്രമം അഴിച്ചു വിടുന്നു. കേരളത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. എന്നാൽ പാർട്ടി സെക്രട്ടറിയുടെ നിലയിലേക്ക് അദ്ദേഹം താഴുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളം ഭരിക്കുന്ന പാർട്ടിയും ചേർന്ന് കേരളത്തെ കൊലക്കളമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടത്തിന് കഴിയുന്നില്ല. വീടുകൾ ആക്രമിക്കപ്പെടുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും കേരളം ഭരിക്കുന്ന സിപിഎമ്മിനും ഇതിന് ഉത്തരവാദിത്തമുണ്ട്. അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് രണ്ടും ഭരണകൂടവും ശ്രമിക്കുന്നത്. വർഗ്ഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്.
സംസ്ഥാന സർക്കാരിനെ ആരെങ്കിലും എതിർത്താൽ അവരെയെല്ലാം ആർഎസ്എസ്സും സംഘപരിവാറുമായി മാറ്റുന്ന പുതിയ ശൈലിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ആർഎസ്എസ്സിനെയും ബിജെപിയെയും ശക്തിപ്പെടുത്താനാണ് സിപിഎം ശ്രമം. കേരളത്തിൽ അത് വിലപ്പോവില്ല. കേരളത്തിലെ ജനങ്ങൾ അത് തിരിച്ചറിയണം. കേരള സർക്കാരിനെയോ പിണറായിയെ വിമർശിച്ചാൽ അവരെല്ലാം സംഘികളാണ്.
കേരളത്തിൽ കലാപം ഉണ്ടാക്കുന്നത് സിപിഎമ്മും ആർഎസ്എസ്സും ബിജെപിയുമാണ്. ബോധപൂർവ്വം കേരളത്തെ വർഗ്ഗീയവത്കരിക്കാൻ കേരളത്തിലെ മുഖ്യമന്ത്രി ശ്രമിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമം. അതിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന കലാപം.
എട്ട്, ഒൻപത് തീയതികളിൽ നടക്കുന്ന പൊതു പണിമുടക്ക് ഹർത്താലായി മാറരുതെന്ന നിർദേശം യുഡിഎഫ് തൊഴിലാളി സംഘടനകൾക്ക് നൽകിയിട്ടുണ്ട്. വീണ്ടുമൊരു ഹർത്താൽ കൂടി കേരളത്തിലെ ജനങ്ങൾക്ക് താങ്ങാനാവില്ല. പണിമുടക്ക് നടത്താൻ തൊഴിലാളികൾക്ക് അവകാശമുണ്ട്. കേരളത്തിൽ അതൊരു ബന്ദായി മാറാൻ പാടില്ല.
കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാൻ സംഘപരിവാറും സിപിഎമ്മും ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന് യുഡിഎഫ് നേതൃത്വത്തിൽ തിരുവനന്തപുരത്തെ സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്കു മുന്നിൽ ഒരു ദിവസത്തെ ഉപവാസം നടത്തും. ഭരണത്തകർച്ചയും പ്രളയാനന്തര ദുരിതാശ്വാസ സഹായങ്ങൾ കിട്ടാത്തതിലും സർക്കാരിന്റെ അനാസ്ഥയിലും വിശ്വാസികളുടെ വിശ്വാസങ്ങളെ തകർക്കാൻ ശ്രമിക്കുന്നതിലും പ്രതിഷേധിച്ച് ജനുവരി 23 ന് ജില്ലാ കളക്ടറേറ്റും സെക്രട്ടറിയേറ്റും ഉപരോധിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്-ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.