/indian-express-malayalam/media/media_files/uploads/2018/09/franco-mulakkal1.jpg)
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 48 മണിക്കൂറാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഈ സമയം അവസാനിക്കും. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ സാഹചര്യത്തിൽ ബിഷപ്പിനെ ഇനിയും കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് നിലപാടെടുക്കും.
പാലാ സബ് ജയിലിലായിരിക്കും ഫ്രാങ്കോ മുളയ്ക്കലിനെ തടവിൽ പാർപ്പിക്കുക. ഇന്നലെ ബിഷപ്പ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അതേസമയം കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാർ ഉന്നയിച്ച പ്രധാന ആവശ്യം.
മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. എന്നാൽ ബിഷപ്പിനെതിരെ ലഭിച്ചിരിക്കുന്ന മൂന്ന് ഭീഷണി പരാതികൾ ചൂണ്ടിക്കാട്ടി പൊലീസ് ജാമ്യാപേക്ഷയെ എതിർക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us