തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയൊ മൈനിംഗ് പൂര്‍ണ പരാജയമാണെന്ന് ദേശിയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി കണ്ടെത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബ്രഹ്മപുരത്തുണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം കൊച്ചി നഗരസഭയ്ക്കാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദേശങ്ങളും പൂർണമായി ലംഘിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ സംഭവിച്ചതായും ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യ മല നീക്കം ചെയ്തില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
തീപിടുത്തം ഉണ്ടായാൽ അതിനെ നേരിടാനുള്ള സംവിധാനങ്ങള്‍ പ്ലാന്റില്‍ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്യാനുള്ള യന്ത്രങ്ങള്‍ പോലും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും ലോഗ് ബുക്കില്‍ വ്യക്തതയില്ലെന്നും സമിതി കണ്ടെത്തി.
അതേസമയം, ബ്രഹ്മപുരം സംഭവത്തില്‍ കൊച്ചി നഗരസഭയില്‍ നിന്നു 1.8 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാൻ നടപടി തുടങ്ങിയതായി കേരള മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. ഖര മാലിന്യ സംസ്കരണ ചട്ട പ്രകാരം സ്വീകരിക്കേണ്ട നടപടികളിലെ വീഴ്ചയ്ക്കുള്ള പരിസ്ഥിതി നഷ്ടപരിഹാരമായാണ് തുക കണക്കാക്കുന്നത്.
12 ദിവസത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചത്. കൊച്ചിയിലെ വിവിധ മേഖലകളില്‍ വിഷപ്പുകയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ബ്രഹ്മപുരം മേഖലയിലും സമീപ പ്രദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധി നല്‍കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.