/indian-express-malayalam/media/media_files/uploads/2017/01/v-muraleedharan-bjp.jpg)
കൊച്ചി: പാന്പാടി നെഹ്റു കോളേജിൽ താൻ പോയത് ഫെബ്രുവരി എട്ടിന് തന്നെയാണെന്ന് ബിജെപി നേതാവ് വി.മുരളീധരൻ. ബിജെപിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളായ ആറ് പേർക്കൊപ്പം അന്ന് കൃഷ്ണദാസിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം ഐഇമലയാളത്തോട് പറഞ്ഞു.
"നെഹ്റു കോളേജിൽ വിദ്യാർത്ഥികൾക്കെതിരെ നടക്കുന്ന പ്രതികാര നടപടികളും ജിഷ്‌ണുവിന്റെ മരണത്തെ തുടർന്ന് അവിടെ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷവും അറിഞ്ഞുകൊണ്ടാണ് കോളജിൽ ചെന്നത്. ഉച്ചയ്ക്ക് മുൻപാണ് അവിടെ എത്തിയത്. പിന്നീട് പി.കൃഷ്ണദാസിനെ ക്യാംപസിനകത്ത് ഓഫീസിൽ ചെന്ന് കണ്ടു. സംസാരിച്ച് പുറത്തിറങ്ങിയ ശേഷം നാല് വിദ്യാർത്ഥികളെയും കണ്ടു. തങ്ങളെ പുറത്താക്കാനാണ് മാനേജ്മെന്റ് ശ്രമമെന്ന് അവർ പറഞ്ഞു." അന്നത്തെ സംഭവം ഓർമ്മിച്ചെടുത്തു.
വിദ്യാർത്ഥികൾക്കെതിരെ ചെയർമാൻ വധഭീഷണി മുഴക്കിയെന്ന് ആരോപണം വിദ്യാർത്ഥി ഉയർത്തിയിരുന്നു. എന്നാൽ താൻ കോളജിൽ പോയിട്ടില്ലാത്ത ദിവസങ്ങളിലാണ് അവിടെ ചെന്ന് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉന്നയിക്കുന്നതെന്ന് കൃഷ്‌ണദാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. എന്നാൽ ആ അവകാശവാദമാണ് മുരളീധരൻ ഈ സംഭവം നടന്ന ദിവസം ചെയർമാനെ കോളജിൽ കണ്ടുവെന്ന് ഉറപ്പിക്കുന്നതോടെ പൊളിയുന്നത്.
ആ സന്ദർശനത്തെ കുറിച്ച് മുരളീധരന്റെ വാക്കുകൾ: "അതിന് തലേദിവസം ഫാർമസി കോളേജിലെ രക്ഷിതാക്കളുടെ യോഗം നടന്നിരുന്നു. അതിൽ നാല് രക്ഷിതാക്കളെ കയറ്റിയിരുന്നില്ല. അവരെ പ്രത്യേകം അന്നത്തെ ദിവസം വിളിച്ചിരുന്നു. ഇതേ പറ്റി ചോദിച്ചപ്പോൾ, ഇവരുടെ രക്ഷിതാക്കളുമായി പ്രത്യേക യോഗം ചേരുമെന്ന് പി.കൃഷ്ണദാസ് പറഞ്ഞു. ചില തിരുത്തൽ നടപടികൾ ആവശ്യമുള്ളത് കൊണ്ടാണെന്നാണ് അവരെ പി ടി എ യോഗത്തിന് അടുത്ത ദിവസം വിളിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞത്. അതൊരു ശിക്ഷാ നടപടി പോലെയല്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. രക്ഷിതാക്കൾ അപ്പോൾ അവിടെയുണ്ടായിരുന്നു. ഈ യോഗം നടക്കും മുൻപ് തന്നെ ഞാൻ ഇവിടെ നിന്ന് മടങ്ങിയിരുന്നു."
പിന്നീട് വി.മുരളീധരൻ അന്ന് കോളേജ് സന്ദർശിച്ചിരുന്നത് പുറത്തുവന്നതോടെയാണ് പി.കൃഷ്ണദാസിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയുന്നു. അതേസമയം ചെയർമാന്റെ ഭീഷണിക്ക് വിധേയരായ കുട്ടികളും രക്ഷിതാക്കളും നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.