തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനയ്‌ക്കായുള്ള ബെവ്‌ക്യൂ ആപ്പിൽ ബുക്കിങ്ങ് തുടരുന്നു. ഇന്നത്തേക്കുള്ള ബുക്കിങ്ങാണ് ഇപ്പോൾ ബെവ്‌ക്യൂ ആപ്പിലൂടെ നടക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് ഇന്നലെ രാത്രി മുതൽ ബുക്കിങ് പുനരാരംഭിച്ചു. ഇന്ന് സാധാരണഗതിയിൽ മദ്യവിൽപ്പന നടക്കും. അതിനുശേഷം ഞായർ, തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപ്പനയുണ്ടാകില്ല. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവിൽപ്പന ഇല്ലാത്തത്.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്‌ച മദ്യവിൽപ്പന പുനരാരംഭിക്കും. ചൊവ്വാഴ്‌ച മദ്യവിൽപ്പന നടക്കണമെങ്കിൽ തിങ്കളാഴ്‌ച ഓൺലെെൻ ബുക്കിങ് നടക്കണം. മേയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ മദ്യവില്‍പനയില്ലെന്ന് ബവ്‌റജിസ് കോര്‍പറേഷനും അറിയിച്ചു.
Read Also: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്; 33 പേർ വിദേശത്തു നിന്ന് എത്തിയവർ
അതേസമയം, സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്‌ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്‌സെെസ് വകുപ്പും തീരുമാനിച്ചു. നിലവില്‍ ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വെര്‍ച്വല്‍ ക്യൂ ആപ് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും എക്‌സെെസ് വകുപ്പ് തീരുമാനിച്ചു.
എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ്‌ക്യൂ ആപ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന പുനരാരംഭിച്ചത്.
Read Also: ബെവ്ക്യൂ ടോക്കണ്‍ വിതരണം നറുക്കെടുപ്പ് പോലെ; കിട്ടാന്‍ ഭാഗ്യം വേണം
ഇ-ടോക്കൺ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ടോക്കണില്ലാതെ മദ്യവിതരണം നടത്തിയ ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, ഒടിപി എസ്എംഎസ് അയക്കുന്നതിലെ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടത്തിയിട്ടും അത് ഫലിക്കുന്നില്ലെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍. ഒരേ സമയം ധാരാളം പേര്‍ ആപ് ഉപയോഗിച്ച് ടോക്കണ്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒടിപി എസ്എംഎസ് അയക്കുന്നതില്‍ തുടരുന്ന പാകപ്പിഴകളാണ് ബെവ് ക്യൂ ആപ്പിന് തലവേദന സൃഷ്ടിക്കുന്നതെന്ന് കമ്പനി അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ആദ്യ ദിവസം ഒടിപി പ്രശ്‌നം വന്നപ്പോള്‍ എസ്എംഎസ് അയക്കുന്നതിനായുള്ള ബള്‍ക്ക് എസ്എംഎസ് സേവനദാതാക്കളുടെ എണ്ണം ഒന്നില്‍ നിന്നും മൂന്നായി വർധിപ്പിച്ചിരുന്നു. എങ്കിലും ഇത്രയധികം ട്രാഫിക് ഈ സേവന ദാതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല.