തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണം പുനരാരംഭിക്കുന്നു. ഓൺലെെൻ ആപ്പിന് അംഗീകാരം ലഭിച്ചാലുടൻ മദ്യവിതരണം ആരംഭിക്കും. അടുത്ത നാല് ദിവസത്തിനുള്ളിൽ മദ്യവിതരണം ആരംഭിക്കുമെന്നാണ് സൂചന. മദ്യവിതരണത്തിനായുള്ള ബവ് ക്യൂ ആപ്പിന്റെ ട്രയൽ റൺ ഉടൻ നടക്കും. ഗൂഗിളിന്റെ അംഗീകാരത്തിനായി ആപ്പ് കെെമാറിയിട്ടുണ്ട്. മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ മാര്‍ഗരേഖയും പുറത്തിറങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു ദിവസം വാങ്ങിയാല്‍ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ലഭിക്കുകയുള്ളു. ഒരു ദിവസം മൂന്ന് ലിറ്റര്‍ വരെ മദ്യം വാങ്ങാം. അതിനുശേഷം നാല് ദിവസം കാത്തിരിക്കണം.
മദ്യവിതരണം എങ്ങനെ?
മദ്യവിതരണത്തിനുള്ള ഓൺലെെൻ ആപ്പിന്റെ പേര് ബവ് ക്യൂ (Bev Q) എന്നാണ്. ഉപഭോക്താക്കള്‍ ബവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. തുടർന്ന് മദ്യം വാങ്ങാനുള്ള സമയം തിരഞ്ഞെടുക്കണം. റജിസ്റ്റർ ചെയ്‌തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണിൽ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്ലറ്റ് തിരഞ്ഞെടുക്കന്നതോടെ ടോകണോ ക്യൂആര്‍ കോഡോ ലഭിക്കും. റജിസ്റ്റർ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ടോക്കണുമായി മദ്യവിതരണശാലയിലെത്തണം. ടാേക്കണിൽ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. ഇഷ്‌ടമുള്ള ബ്രാൻഡ് പണം നൽകി വാങ്ങാം.
Read Also: പിണറായിക്ക് 75 ന്റെ നിറവ്; ആഘോഷങ്ങളില്ലാതെ മുഖ്യൻ
സാധാരണ മൊബൈൽ ഉപയോഗിക്കുന്നവർക്ക് എസ്എംഎസ് അയച്ച് മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ സ്വന്തമാക്കാം. പിൻകോഡ് അടക്കമുള്ള വിശദംശങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പരിലേക്ക് എസ്എംഎസ് ആയി അയച്ചാൽ ടോക്കൺ ഉപയോക്താവിന്റെ ഫോണിലേക്കും എസ്എംഎസ് ആയി ലഭിക്കും.
ഓൺലെെൻ ആപ്പിന് അംഗീകാരം ലഭിക്കാൻ വെെകിയതാണ് മദ്യവിതരണം പുനരാരംഭിക്കാൻ തടസമായിരുന്നത്. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ തുറക്കാൻ വൈകുന്നത് ഓൺലൈൻ ബുക്കിങ്ങിനുളള ആപ്ലിക്കേഷനായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി കിട്ടാത്തതുകൊണ്ടാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്നലെ പറഞ്ഞിരുന്നു. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനുശേഷമേ ആപ്പിലൂടെ ബുക്കിങ് നടത്താൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മദ്യ ശാലകൾക്കു മുന്നിലെ വലിയ തിരക്ക് കേരളത്തിന്റെ അനുഭവമാണ്. കോവിഡ് വ്യാപനത്തിന്റെ കാലമായതിനാൽ തിരക്ക് ഒഴിവാക്കുന്നതിനുളള സംവിധാനം ഒരുക്കേണ്ടതുണ്ട്. അതിനുശേഷം മദ്യവിൽപ്പന ശാലകൾ തുറക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.