തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായുള്ള ഓൺലെെൻ ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി. പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി കമ്പനി ഗൂഗിളിനെ സമീപിച്ചിരുന്നു. ജീവനക്കാർക്ക് ആപ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകും. ട്രയൽ റൺ പൂർത്തിയായ ശേഷം മദ്യവിതരണം ആരംഭിക്കും. നാളെയോ മറ്റന്നാളോ സംസ്ഥാനത്ത് മദ്യവിതരണം പുനരാരംഭിക്കാൻ സാധിക്കും. ഗൂഗിളിന്റെ അനുമതി ലഭിക്കാത്തതാണ് ആപ്പ് വെെകാൻ കാരണമെന്ന് എക്സെെസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മദ്യവിതരണശാലകളിലും ബാറുകളിലും മദ്യവിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഒരേസമയം, 35 ലക്ഷം പേർക്ക് വരെ ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഓൺലെെൻ ക്യൂ വഴിയുള്ള മദ്യവിതരണത്തിനായി സർക്കാർ മാർഗനിർദേശമിറക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവിതരണം നടക്കുക. ഒരു ദിവസം വാങ്ങിയാല്‍ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ലഭിക്കുകയുള്ളു. ഒരു ദിവസം മൂന്ന് ലിറ്റര്‍ വരെ മദ്യം വാങ്ങാം. അതിനുശേഷം നാല് ദിവസം കാത്തിരിക്കണം.
Read Also: ബെവ് ക്യു വൈകുന്നതിന് കാരണം ഗൂഗിള്‍ അല്ല
മദ്യവിതരണം എങ്ങനെ?
മദ്യവിതരണത്തിനുള്ള ഓൺലെെൻ ആപ്പിന്റെ പേര് ബവ് ക്യൂ (Bev Q) എന്നാണ്. ഉപഭോക്താക്കള്‍ ബവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്കി കടകള്‍ തിരഞ്ഞെടുക്കാം. തുടർന്ന് മദ്യം വാങ്ങാനുള്ള സമയം തിരഞ്ഞെടുക്കണം. റജിസ്റ്റർ ചെയ്തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണിൽ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്ലറ്റ് തിരഞ്ഞെടുക്കന്നതോടെ ടോകണോ ക്യൂആര്‍ കോഡോ ലഭിക്കും. റജിസ്റ്റർ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ടോക്കണുമായി മദ്യവിതരണശാലയിലെത്തണം. ടാേക്കണിൽ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. ഇഷ്ടമുള്ള ബ്രാൻഡ് പണം നൽകി വാങ്ങാം.
സാധാരണ മൊബൈൽ ഉപയോഗിക്കുന്നവർക്ക് എസ്എംഎസ് അയച്ച് മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ സ്വന്തമാക്കാം. പിൻകോഡ് അടക്കമുള്ള വിശദംശങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പരിലേക്ക് എസ്എംഎസ് ആയി അയച്ചാൽ ടോക്കൺ ഉപയോക്താവിന്റെ ഫോണിലേക്കും എസ്എംഎസ് ആയി ലഭിക്കും.