/indian-express-malayalam/media/media_files/uploads/2021/01/covid.jpg)
ന്യൂഡൽഹി: കഴിഞ്ഞ കുറേ നാളുകളായി കേരളം ഒഴികെ മറ്റെല്ലാ കോവിഡ് ഹോട്ട്‌സ്പോട്ടുകളിലും പ്രതിദിന കേസുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ മിക്ക ദിവസങ്ങളിലും 500ൽ താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020 മെയ് മാസത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏറ്റവുമധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത, നവംബർ രണ്ടാം വാരത്തിന് ശേഷം, ഡൽഹിയിലെ മിക്ക ദിവസങ്ങളിലും കഴിഞ്ഞ രണ്ട് മാസമായി ക്രമാനുഗതമായി കുറവാണ് രേഖപ്പെടുത്തുന്നത്.
ഇതിന്റെ ഫലമായി ഡൽഹിയിൽ ഇപ്പോൾ അയ്യായിരത്തിൽ താഴെ മാത്രം സജീവ കേസുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ സജീവമായ കേസുകൾ ഉള്ള 10 നഗരങ്ങളിൽ പോലും നിലവിൽ ഡൽഹി ഇല്ല.
Read More: രണ്ടാം ഡ്രൈ റൺ മറ്റന്നാൾ; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലേക്ക്
എന്നാൽ ഇത് ഡൽഹിയിൽ മാത്രമല്ല. രാജ്യത്തെ കൊറോണ വൈറസ് മഹാമാരിയുടെ പ്രഭവകേന്ദ്രങ്ങളായ പൂനെ, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ എല്ലാ പ്രധാന നഗര കേന്ദ്രങ്ങളിലും സമാനമായ പ്രവണതകളാണ് കാണുന്നത്. ഒപ്പം അവരുടെ കൊടുമുടികളിൽ അവർ ഉപയോഗിച്ച കേസുകളുടെ ഒരു ഭാഗം റിപ്പോർട്ടുചെയ്യുന്നു. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളുടെ പത്തിലൊന്ന് മാത്രമാണ് ഇപ്പോൾ ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും മോശം ഘട്ടത്തിൽ പ്രതിദിനം 6,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന പൂനെയിൽ ഇപ്പോൾ പ്രതിദിനം 500 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി പൂനെയിലെ പ്രതിദിന ശരാശരി കേസുകൾ 600 ൽ താഴെയാണ്.
ഇതിന് സമാനമായി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കർണാടകയിൽ രോഗം അതിവേഗം പടരുന്ന ഇടങ്ങളിൽ പ്രധാന നഗരമായ ബെംഗളൂരുവിലും കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് മുഴുവനായും കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി, കർണാടകയിൽ ദിവസവും ആയിരത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്; ബെംഗളൂരുവിൽ 300 നും 400 നും ഇടയിലും.
മുംബൈയിലും ഓരോ ദിവസവും 400 മുതൽ 500 വരെയായി കോവിഡ് കേസുകളുടെ എ​ണ്ണം. ചെന്നൈയിൽ ഇപ്പോൾ 300 ൽ താഴെയാണ്.
അതേസമയം, സജീവ കേസുകളുടെ എണ്ണത്തിൽ മറ്റേതു നഗരത്തെക്കാൾ മുന്നിലാണ് പൂനെ ഇപ്പോഴും. 12,500 ൽ അധികം രോഗികൾ ഇപ്പോഴും സുഖം പ്രാപിക്കാനുണ്ട്. സെപ്റ്റംബർ മധ്യത്തിൽ 80,000 ൽ അധികം സജീവ കേസുകൾ ഉണ്ടായിരുന്നു.
ഡൽഹിക്ക് സമാനമായി, ഏറ്റവുമധികം സജീവ കേസുകളുള്ള 10 നഗരങ്ങളിൽ ചെന്നൈയുമില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ നഗരങ്ങളാണ് ഈ പട്ടികയിൽ ഇപ്പോൾ ആധിപത്യം പുലർത്തുന്നത്. ഏറ്റവുമധികം സജീവ കേസുകളുള്ള 10 നഗരങ്ങളിൽ ആറെണ്ണം കേരളത്തിലാണ്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നിവയാണ് ഈ ജില്ലകൾ. രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ സജീവ കേസുകൾ ഉള്ളത് കേരളത്തിലാണ്. 62,000ത്തിൽ അധികം രോഗികളാണ് രോഗമുക്തി കാത്തു കിടക്കുന്നത്. രാജ്യത്തെ മൊത്തം കേസുകളുടെ 25 ശതമാനമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.