തിരുവനന്തപുരം:ബാറുടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് പ്രസിഡന്റ് വി. സുനില്‍ കുമാറിന്റെ വാദം തള്ളി ബാറുടമ ബിജു രമേശ്. ബാറുടമകള്‍ 27.79 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് ബിജു രമേശ് പുറത്ത് വിട്ടു. പൊളിറ്റിക്കല്‍ ഫണ്ടായി ഒരു ലക്ഷം രൂപയും ലീഗല്‍ ഫണ്ടായി അര ലക്ഷം രൂപയും നല്‍കിയെന്ന് 12 ബാറുടമകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സിന് നല്കിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.
അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബിജു രമേശ് ആവര്‍ത്തിച്ചു. മനോരമ ന്യൂസിനോടായിരുന്നു ബിജു രമേശിന്റെ പ്രതികരമം. കോഴ വാങ്ങിയില്ലെന്ന വി സുനില്‍കുമാറിന്റെ പ്രതികരണം തെറ്റാണ്. ആ സമയത്ത് സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ല. അന്ന് സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നവര്‍ താന്‍ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
മുൻ മന്ത്രി കെ.ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന് പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയെന്നും ബിജു രമേശ് ചോദിച്ചു.
തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുനിലിന് വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു. ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയനായോ എന്ന് സംശയമുണ്ടെന്നും ബിജു രമേശിന്റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നുമായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
2013 മാര്‍ച്ച് മൂന്നിന് എറണാകുളത്തെ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോഴ നല്കാന് തീരുമാനിച്ചതെന്നും പൊളിറ്റിക്കല്‍, ലീഗല്‍ ഫണ്ടായി തിരുവനന്തപുരത്ത് നിന്ന് മാത്രം 80 ലക്ഷം രൂപ പിരിച്ചെന്നും ബാറുടമകള്‍ മൊഴിയില്‍ പറയുന്നുണ്ട്.