തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ മകനുമായ കെ.എസ്.ശബരീനാഥനും, തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ക്കും കുഞ്ഞ് പിറന്നു. തങ്ങള്‍ക്ക് ആണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ശബരീനാഥന്‍ എംഎല്‍എയാണ് ഇന്ന് രാവിലെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. എംഎല്‍എയുടെയും സബ് കളക്ടറുടെയും വിവാഹ വാര്‍ത്തയും മുമ്പ് മാധ്യമങ്ങളും നവമാധ്യമങ്ങളും ആഘോഷിച്ചതാണ്. രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്ത് തന്നെയാണ് ശബരീനാഥന് കൂട്ടായി ദിവ്യ ഐഎഎസ് എത്തിയത്.
ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണ ശേഷമാണ് ജോലി രാജിവച്ച് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എം.ടി.സുലേഖയാണ് അമ്മ.
ഐഎസ്ആർഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്.അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.