/indian-express-malayalam/media/media_files/uploads/2017/02/baburaj.jpg)
കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ബാബുരാജ് രംഗത്ത്. അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും,കൈനീട്ടം കൊടുക്കുകയും, ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും ചെയ്തത് കൊണ്ട് മാത്രം കാര്യമുണ്ടോയെന്ന് ബാബുരാജ് ചോദിച്ചു. പല അവസരങ്ങളിലും അതുമാത്രമായി ഒതുങ്ങുന്നില്ലേ എന്ന് സംശയമുണ്ടെന്നും ബാബുരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
"തലപ്പത്തിരിക്കുന്ന എല്ലാവരും അവരവരുടെ കാര്യങ്ങളിൽ അല്ലെങ്കിൽ അവർക്ക് ഉചിതമാണ് എന്ന് തോന്നുന്ന കാര്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നത് നല്ലതല്ല. ഒരംഗത്തിനു എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് സംഘടനയുടെ തലപ്പത്ത്. പല നിർണ്ണായക ചോദ്യങ്ങൾക്കും എത്ര നാൾ ഹാസ്യത്തിലൂടെ മറുപടി നൽകി അംഗങ്ങളുടെ കണ്ണടപ്പിക്കാൻ സാധിക്കുമെന്നും ബാബുരാജ് ചോദിച്ചു.
"ജനങ്ങൾ എല്ലാം നോക്കി കാണുന്നുണ്ട്. ഇത്തരത്തിൽ അംഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇമേജ് നോക്കുന്ന നടന്മാർ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാൻ ഉള്ളത്. ഞാനൊരു അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്നു സമയത്തും ഇതിൽ പലരും വിളിച്ചില്ല, അന്വേഷിച്ചില്ല, അത് പോട്ടെ എനിക്കതിൽ പരാതിയില്ല . എന്നാലും ഞാൻ താമസിക്കുന്ന ഞാൻ വോട്ടറായ ആലുവ ഉൾപ്പെടുന്ന പ്രദേശത്തിന്റെ എംപി കൂടിയായ അമ്മയുടെ പ്രസിഡന്റ് ഒന്ന് വിളിച്ചു ക്ഷേമം അന്വേഷിക്കാതിരുന്നതിനെ നിസ്സാരമായി കാണാൻ മനസ്സ് സമ്മതിക്കുന്നില്ലെന്നും ബാബുരാജ് വ്യക്തമാക്കി.
"പ്രസ്ഥാനത്തെ തകർക്കാനുള്ള വരികളായി ഇതിനെ കാണരുത്. എന്നാൽ ഇപ്പോൾ ചിന്തിക്കേണ്ട സമയമാകുന്നു. നടീനടന്മാർ പൊതുവെ പ്രതികരണശേഷി നഷ്ട്ടപെട്ടവരാണ് എന്ന് മുദ്രകുത്തൽ ഇനിയെങ്കിലും മാറ്റിയെടുക്കണം, അതെ ഞാനീ വിശദീകരണത്തിലൂടെ ഉദ്ദേശിച്ചുള്ളൂ. ഒരു കാര്യം ഓർക്കുക ഒരംഗം സംഘടനയിൽ അംഗത്വം എടുത്താൽ അവർ നല്ലതാകട്ടെ ചീത്തയാകട്ടെ ,അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. അല്ലാതെ വർഷത്തിലൊരിക്കൽ കുറേ മേലാളന്മാരുടെ വലിപ്പ കഥ കേൾക്കാനും ഉച്ചയ്ക്ക് മൃഷ്ട്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരൽ മാത്രമാകരുത് സംഘടനയെന്നും ബാബുരാജ് കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.