/indian-express-malayalam/media/media_files/uploads/2018/12/gopalakrishnan-cats-009.jpg)
തൃശൂര്‍: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് അല്ലാതെ മറ്റെങ്ങോട്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പോകേണ്ടതെന്ന് ബി.ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് ചോദിച്ചു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെ എന്നായിരുന്നു ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. ഇതിനെ ന്യായീകരിക്കുന്ന നിലയിലാണ് ഗോപാലകൃഷ്ണന്‍ വീണ്ടും മാധ്യമങ്ങളോട് സംസാരിച്ചത്.
പാക്കിസ്ഥാനിലും ചൈനയിലും അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും മറ്റെല്ലായിടത്തും ശ്രീരാമനുണ്ട്. അതുകൊണ്ട് അവിടെയൊന്നും അദ്ദേഹത്തിന് പോകാന്‍ സാധിക്കില്ല. പിന്നെ, അന്യഗ്രഹമായ ചന്ദ്രനിലേക്ക് പോകുകയാണ് ഏക വഴിയെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലോകത്ത് മറ്റെല്ലായിടത്തും ശ്രീരാമന്‍ ഉണ്ടെന്നും ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ചന്ദ്രനിലേക്ക് പോകട്ടെ എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Read Also: ‘അടൂരിന് പേര് മാറ്റി ചന്ദ്രനിലേക്ക് പോവാം, ജയ് ശ്രീറാം വിളി മുഴക്കും’; ബി ഗോപാലകൃഷ്ണന്‍
മറ്റൊരു വിഷയങ്ങളിലും അടൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പെരിയയില്‍ ഇരട്ടക്കൊല നടന്നു, നെടുങ്കണ്ടത്ത് ഉരുട്ടിക്കൊലയുണ്ടായി, ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു, യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ഥിക്ക് നെഞ്ചില്‍ കുത്തേറ്റു ഇത്തരം സംഭവങ്ങളിലൊന്നും പ്രതികരിക്കാത്ത വ്യക്തിയാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാത്ത വ്യക്തി ജയ് ശ്രീറാം വിളി കൊലവിളിയാണെന്ന് പറയുന്നു. അങ്ങനെ കൊലവിളിയായി തോന്നുന്നുണ്ടെങ്കില്‍ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെ എന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജയ് ശ്രീറാം വിളിച്ചിട്ട് കേരളത്തില്‍ എവിടെയങ്കിലും കലാപമുണ്ടായിട്ടുണ്ടോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനും, മതവിദ്വേഷത്തിനും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഇതില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പ് വെച്ചിരുന്നു. ഇതിനെതിരെയാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.
ജയ് ശ്രീറം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അടൂരിന്റെ വീടിന്റെ മുമ്പിലും ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കുന്നുണ്ട്. ‘കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്, ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,. ഇൻഡ്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.