തിരുവനന്തപുരം: സമത്വവും സമാധാനവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാൻ നീതിരഹിതവും അധാർമികവുമായ ജാതിവ്യവസ്ഥപ്രധാന വിലങ്ങു തടികളിലൊന്നായി തുടരുന്ന കാലത്തോളം അതിനെ മറികടക്കാൻ അയ്യൻകാളി കൊളുത്തിയ അഗ്നി വഴിവിളക്കായി ജ്വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അയ്യൻകാളിയുടെ ചരിത്രം നമ്മൾ പഠിക്കണം. നമ്മെ നാമാക്കി മാറ്റിയ അയ്യൻകാളിയുടെ ഓർമകൾ മുന്നോട്ടുള്ള പോരാട്ടത്തിൽ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴി കാട്ടിയാകണം. അയ്യൻകാളിയുടെ ജീവിതവും അദ്ദേഹം വരിച്ച ത്യാഗങ്ങളും അങ്ങനെ അർത്ഥപൂർണമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാത്മ അയ്യൻകാളിയുടെ ജന്മദിനവാർഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
“ജന്മിത്വത്തിന്റെ കാൽച്ചുവട്ടിൽ ജാതീയതയുടെയും അനാചാരങ്ങളുടെയും വർഗ ചൂഷണത്തിന്റെയും ചങ്ങലകളാൽ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത് ചൈതന്യമായിരുന്നു അയ്യൻകാളി. അനീതികളുടെ വിളനിലമായിരുന്ന ഒരു പ്രാകൃത സംസ്കാരികതയിൽനിന്ന്, ഇന്നു നമ്മൾ ജീവിക്കുന്ന ആധുനിക കേരളത്തിന്റെ പിറവിയിലേയ്ക്കു നയിച്ച സാമൂഹ്യ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അയ്യൻകാളി,” പിണറായി പറഞ്ഞു.
Read Also: നീതിയിലേയ്ക്ക് എന്നാണ് നമ്മൾ പ്രവേശനോത്സവം നടത്തുക ?
“അടിമകളായി പരിഗണിക്കപ്പെട്ടിരുന്ന ദളിതരെ മനുഷ്യരെന്ന നിലയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തുകയാണ് അയ്യൻകാളി ചെയ്തത്. സഞ്ചരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അക്ഷരം പഠിക്കാനും കൂലി ചോദിക്കാനുമുള്ള ഏറ്റവും മൗലികമായ അവകാശങ്ങൾ പോലും നിരാകരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ ആ അനീതികൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. സവർണ ജാതിക്കാർക്കു മാത്രം സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന രാജവീഥിയിലൂടെ അദ്ദേഹം ഓടിച്ചുകയറ്റിയ വില്ലുവണ്ടിയുടെ ചക്രങ്ങൾ, യാഥാസ്ഥിതികതയിൽ പൂണ്ടുകിടന്നിരുന്ന കേരള സമൂഹത്തെ ആധുനികതയിലേക്കാണ് നയിച്ചത്,”
അദ്ദേഹത്തിന്റെ കീഴിൽ അടിയാള സ്ത്രീകൾ ജാതിയുടെ ചിഹ്നങ്ങളുപേക്ഷിച്ചു കൊണ്ട് വസ്ത്ര സ്വാതന്ത്ര്യത്തിനായി സമരരംഗത്തിറങ്ങി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് കുട്ടികൾക്കായി അദ്ദേഹം വിദ്യാലയം തന്നെ ആരംഭിച്ചു. അവകാശ നിഷേധത്തിനെതിരെ കാർഷിക പണിമുടക്ക് സമരം നടത്തിക്കൊണ്ട് കേരളത്തിലെ കർഷകത്തൊഴിലാളി മുന്നേറ്റത്തിന് മാർഗദർശിത്വം നൽകി. ജാതിക്കെതിരായ സമരങ്ങൾ വർഗ ചൂഷണത്തിനെതിരായ സമരങ്ങൾ കൂടിയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ മഹത്വ്യക്തിത്വം കൂടിയാണ് അയ്യൻകാളിയുടേതെന്ന് പിണറായി കൂട്ടിച്ചേർത്തു.