തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ. പതിനായിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാലയ്ക്കായി കനത്ത സുരക്ഷയാണ് തലസ്ഥാന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ പത്തരയ്ക്കാണ് അടുപ്പുവെട്ട്. ശുദ്ധ പുണ്യാഹത്തോടെ പൊങ്കല സമര്‍പ്പണ ചടങ്ങിന് തുടക്കമാകും.
പൊങ്കാലയോട് അനുബന്ധിച്ച് ഇന്ന് ഉച്ച മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണമുണ്ട്. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവയെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.
ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യുന്നതിനും വിലക്കുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഗ്രൗണ്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഫുട്‌പാത്തുകളില്‍ ഇത്തവണ അടുപ്പുകള്‍ ഒരുക്കാന്‍ അനുവദിക്കില്ല.
പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രധാന കാര്യങ്ങൾ
- കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക.
- ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക.
- തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയും.
- ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക.
- ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക, തണലത്ത് വിശ്രമിക്കുക.
- കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്
പൊള്ളൽ ഒഴിവാക്കാൻ
- തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.
- ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.
- അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്.
- തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.
- വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.
- തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം.
- പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്.
- വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്.
- പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്.
- ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക.
- പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം.