കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷണം ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ എട്ടു വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. 25,000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കണം. നഷ്ടപരിഹാരം നൽകാനാവില്ലന്ന സർക്കാർ നിലപാട് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
അന്വേഷണ റിപ്പോർട്ടിലും സാക്ഷിമൊഴികളിലും പെൺകുട്ടി കരഞ്ഞതായി പറയുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാണിച്ചു. ഉദ്യോഗസ്ഥക്കെതിരെ സർക്കാരിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും അവരുടെ ഭാഗം കേൾക്കണമെന്നും കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥയെ സർക്കാർ ആവശ്യമില്ലാതെ ന്യായീകരിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും നഷ്ടപരിഹാരം നൽകാനാവില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. പെൺകുട്ടി മാനസികാഘാതത്തിൽനിന്ന് മുക്തയായതായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടുണ്ടന്നും കോടതി ഇത് കണക്കിലെടുക്കണമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് വനിതാ പൊലീസുകാരി അപമാനിച്ചെന്നും സ്റ്റേഷനിലെത്തിച്ച് ദേഹപരിശോധന നടത്തിയെന്നും മാനസികാഘാതത്തിന് ചികിൽസ തേടിയെന്നും ചൂണ്ടിക്കാട്ടി 50 ലക്ഷം നഷ്ടപരിഹാരം തേടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.
Also Read: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 24
ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളും ഓഗസ്റ്റ് 27നാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ അവഹേളത്തിനിരയായത്. പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി. ഐസ്ആര്‍എഒയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്കു കൂറ്റന്‍ ചേംബറുകളുമായി വാഹനം പോകുന്നത് കാണാനെത്തിയതായിരുന്നു ജയചന്ദ്രനും മകളും.