scorecardresearch
Latest News

മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരിവച്ച് ഹൈക്കോടതി; 11 പേര്‍ കീഴടങ്ങി

പതിനൊന്നാം പ്രതി ഷംസുദ്ദീന്റെ ജാമ്യം കോടതി പുനസ്ഥാപിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണു ഹര്‍ജികള്‍ പരിഗണിച്ചത്

Madhu murder case, Attappadi, Kerala high court

കൊച്ചി/പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഇതിനു പിന്നാലെ 11 പ്രതികള്‍ മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങി.

സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാലക്കാട് എസ് സി/എസ്ടി കോടതി പതിനൊന്നാം പ്രതി ഒഴിവകെയുള്ള 11 പേരുടെ ജാമ്യം റദ്ദാക്കിയത്. സാക്ഷികളെ സ്വാധീനിച്ചുവെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഹൈക്കോടതി ജാമ്യം അനുവദിച്ചതാണെന്നും വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടി തള്ളുകയായിരുന്നു. മരക്കാര്‍, അനീഷ്, ബിജു, സിദ്ധിഖ് എന്നിവര്‍ അടക്കമുള്ളവരാണു കോടതിയെ സമീപിച്ചത്.

അതേസമയം, പതിനൊന്നാം പ്രതി ഷംസുദ്ദീന്റെ ജാമ്യം പുനസ്ഥാപിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണു ഹര്‍ജികള്‍ പരിഗണിച്ചത്.

അതിനിടെ, മധുവധക്കേസില്‍ ഒരു സാക്ഷികൂടി മൊഴി മാറ്റി. 46-ാം സാക്ഷി അബ്ദുല്‍ ലത്തീഫാണു കൂറുമാറിയത്. പ്രതികള്‍ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദിക്കുന്നതും കണ്ടുവെന്നായിരുന്നു അബ്ദുല്‍ ലത്തീഫിന്റെ ആദ്യ മൊഴി. ഇതാണ് വിചാരണക്കോടതിയില്‍ തിരുത്തിയത്. കേസിലെ പ്രതികളായ നജീബ്, മുനീര്‍ എന്നിവരുടെ പിതാവാണ് അബ്ദുല്‍ ലത്തീഫ്.

അതേസമയം, ഇന്ന് 44-ാം സാക്ഷി ഉമ്മറും 45-ാം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ 122 സാക്ഷികളില്‍ 22 പേര്‍ ഇതുവരെ കൂറുമാറി.

മധുവിന്റെ അമ്മ മല്ലിയെയും സഹോദരിയെയും ഇന്നു വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റി. വിചാരണ നടപടികള്‍ ചിത്രീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ തീര്‍പ്പുണ്ടായശേഷമാകും ഇവരുടെ വിസ്താരം. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ മധുവിനെ മര്‍ദിച്ചുകൊന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Attappady madhu murder case kerala hc upholds cancellation of bail of 11 accused