/indian-express-malayalam/media/media_files/uploads/2022/08/attack-against-cpm-thiruvananthapuram-district-secretarys-home-689706.jpg)
തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയില്‍ നടന്ന ആക്രമണത്തിന്റെ ആനാവൂരിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കിടപ്പു മുറിയ്ക്ക് സമീപമുള്ള ജനല്‍ ചില്ലുകളാണ് തകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടക്കുന്ന സമയത്ത് ആനൂവൂര്‍ വീട്ടിലില്ലായിരുന്നു.
ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരയും ആക്രമണം ഉണ്ടായിരുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെയാണ് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരയും ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും സിപിഎം പറയുന്നു.
ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ എബിവിപി പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാല്‍, സതീര്‍ഥ്യന്‍, ഹരി ശങ്കര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് മൂവരേയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ പുലര്‍ച്ചയോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ഓഫീസിലേക്ക് കല്ലെറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം തുടക്കത്തില്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചിരുന്നു.
പ്രകോപനങ്ങളില്‍ വശംവദരാകരുതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.