Kannur airport: കണ്ണൂർ: രണ്ട് വർഷങ്ങൾക്ക് മുൻപാണ്. അന്ന് ഇന്ത്യൻ എയർഫോഴ്‌സിന്റെ 228 – ഡോർണിയർ വിമാനം കണ്ണൂർ വിമാനത്തിന്റെ റൺവേയിൽ ആദ്യമായി പറന്നിറങ്ങിയപ്പോൾ കോക്‌പിറ്റിൽ ഉണ്ടായിരുന്നത് കണ്ണൂരുകാരനായ രഘുനാഥ് നമ്പ്യാരായിരുന്നു. ഞായറാഴ്ച വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യ കമേഴ്‌സ്യൽ വിമാനത്തിന്റെ കോക്‌പിറ്റിൽ ഉണ്ടാവുക, രഘുനാഥിന്റെ മകനായ അശ്വിനാണ്.
Read More: കണ്ണൂരിൽ വിപുലമായ സൗകര്യങ്ങളൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കരെ സ്വാഗതം ചെയ്യുന്നു
ഞായറാഴ്‌ച, ഗോ എയർ വിമാനം അശ്വിനും ക്യാപ്റ്റൻ ബ്രിജേഷ് ചന്ദ്രലാലും ചേർന്നാണ് ഡൽഹിയിൽ നിന്നും കണ്ണൂരിലേക്ക് പറത്തുന്നത്. ഇതൊരു വരുമാന രഹിത വിമാനമാണ്. കണ്ണൂരിലെത്തി മണിക്കൂറുകൾക്കകം ഗോഎയർ വിമാനം ബെംഗലുരുവിലേക്ക് പറക്കും. അപ്പോഴും കോക്‌പിറ്റിൽ അശ്വിൻ ഉണ്ടാവും.

സ്വന്തം നാട്ടിലെ വിമാനത്താവളത്തിൽ ആദ്യമായി പറന്നിറങ്ങുന്ന വിമാനത്തിന്റെ പൈലറ്റാകാൻ സാധിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് അശ്വിൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read More: കണ്ണൂർ വിമാനത്താവളം: പറന്നുയരണോ വേണ്ടയോ എന്നറിയാതെ മട്ടന്നൂർ
“എനിക്കും എന്റെ കുടുംബത്തിനും ഏറെ അഭിമാനകരമാണ് ഈ ദിവസം. കുടുംബത്തിലെ മൂന്നാം തലമുറ പൈലറ്റാണ് ഞാൻ. എന്റെ മുത്തശ്ശൻ എയർ ഫോഴ്‌സിൽ പൈലറ്റായിരുന്നു. നിലവിൽ ഷില്ലോങിലുളള ഇന്ത്യൻ എയർഫോഴ്‌സ് ഈസ്റ്റേൺ കമ്മാന്ററായ അച്ഛനും പൈലറ്റായിരുന്നു. അദ്ദേഹമാണ് കണ്ണൂരിലേക്ക് ഡോർണിയർ എയർക്രാഫ്റ്റ് പറത്തിയത്. മുത്തശ്ശൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ ദിവസം അദ്ദേഹം ഏറ്റവും അധികം അഭിമാനം കൊണ്ടേനെ. ഞാൻ ആ നിമിഷങ്ങൾക്കായുളള കാത്തിരിപ്പിലാണ്,” അശ്വിൻ പറഞ്ഞു.
അച്ഛന്റെ പാത പിന്തുടർന്ന് കണ്ണൂരിലേക്ക് അശ്വിൻ വിമാനം പറത്താൻ നിയോഗിക്കപ്പെട്ടത് യാദൃശ്ചികമായല്ല. ഉദ്ഘാടന ദിവസം കണ്ണൂരിലേക്ക് ഗോ എയർ വിമാനം പോകുന്നുണ്ടെന്നറിഞ്ഞ് അശ്വിൻ തന്റെ മേലുദ്യോഗസ്ഥനോട് ഈ വിമാനത്തിന്റെ സാരഥിയാകാൻ ആഗ്രഹമുണ്ടെന്ന് പ്രത്യേകം ആവശ്യപ്പെടുകയായിരുന്നു. “കണ്ണൂരിൽ നിന്ന് ഗോ എയറിലുളള പൈലറ്റ് ഞാൻ മാത്രമായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്റെ കുടുംബത്തിന് ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്ന നിമിഷമായിരിക്കും ഇതെന്ന് ഞാനവരോട് പറഞ്ഞു. അവരത് അംഗീകരിച്ചു, അതിലെനിക്ക് നന്ദിയുണ്ട്,” അശ്വിൻ പറഞ്ഞു.
Read More: വിസ്‌മയങ്ങളുടെ കാണാക്കാഴ്ചകളൊരുക്കി കണ്ണൂർ വിമാനത്താവളം; ചിത്രങ്ങൾ
ഗോ എയറിൽ ഒന്നര വർഷമായി ജോലി ചെയ്യുന്ന അശ്വിൻ കൂടുതലും ഡൽഹി-കൊൽക്കത്ത വിമാനങ്ങളിലാണ് പൈലറ്റായി ജോലി ചെയ്തത്. അദ്ദേഹം ഇതിനോടകം തന്റെ കരിയറിൽ 1100 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിലേക്കുളള വിമാനത്തിൽ മാത്രമാണ് ഇതിന് മുൻപ് അശ്വിൻ പ്രവർത്തിച്ചിട്ടുളളത്.
മട്ടന്നൂരിൽ നിന്നും വെറും 23 കിലോമീറ്റർ മാത്രം അകലെയുളള കടച്ചിറയിലാണ് അശ്വിന്റെ കുടുംബം താമസിക്കുന്നത്. അശ്വിന്റെ അമ്മാവനും സഹോദരങ്ങളും മുത്തശ്ശിയുമാണ് ഇവിടെ താമസിക്കുന്നത്.
Read More: കണ്ണൂർ വിമാനത്താവളത്തിൽ വിഷ്ണുമൂർത്തിയും; തെയ്യം ചുമർചിത്ര രചന പൂർത്തിയായി
“എയർപോർട്ട് എങ്ങിനെയുണ്ടെന്ന് അറിയാൻ, എത്രയും വേഗം എനിക്ക് അവിടെ എത്തണം എന്നുണ്ട്. ചിത്രങ്ങൾ കണ്ടത് വച്ച് വളരെ ആകർഷകമായാണ് തോന്നിയത്. നാളെ ഞാൻ നിങ്ങൾക്ക് വിശദമായി തന്നെ എയർപോർട്ടിനെ കുറിച്ച് വിലയിരുത്തൽ നൽകാം,” അദ്ദേഹം പറഞ്ഞു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും സംയുക്തമായാണ് ഉദ്ഘാടനം ചെയ്യുന്നത്. അബുദാബിയിലേക്കുളള എയർ ഇന്ത്യ വിമാനമാണ് കണ്ണൂരിൽ നിന്നുളള ആദ്യ വിമാനം. മട്ടന്നൂരിൽ 2000 ഏക്കർ സ്ഥലത്താണ് വിമാനത്താവളം പണിതുയർത്തിയത്.

കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കഴിഞ്ഞാൽ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂർ. വർഷം പത്ത് ലക്ഷം യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025 ആകുമ്പോഴേക്കും ഇത് അഞ്ച് മടങ്ങായി ഉയരുമെന്നാണ് അനുമാനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് വലിയ അനുഗ്രഹമാണ് ഈ വിമാനത്താവളം.