തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്ര ന്യൂനമർദം അസാനി ചുഴലിക്കാറ്റായി മാറി. പ്രതീക്ഷിച്ചതിലും നേരത്തെ ചുഴലിക്കാറ്റ് എത്തിയതോടെ ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേയ് പത്തോടെ ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അസാനി ചുഴലിക്കാറ്റ് സംസ്ഥാനത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും മഴ. മധ്യ, തെക്കന്‍ ജില്ലകളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് അറിയിപ്പ്. എന്നാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബംഗാൾ ഉൾക്കടലിൽ നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തണമെന്ന് നിര്‍ദേശമുണ്ട്.
ഇന്ന് ബംഗാൾ ഉൾക്കടലിൻറെ തെക്കു കിഴക്കൻ ഭാഗങ്ങളിലും അതിനോട് ചേർന്ന മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലുള്ള ശക്തമായ കാറ്റുമുണ്ടായേക്കും.
നാളെ മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Also Read: മരിയുപോളിലെ സ്റ്റീല്‍ മില്ലില്‍ നിന്ന് എല്ലാ സ്ത്രീകളേയും കുട്ടികളേയും രക്ഷിച്ചതായി യുക്രൈന്