/indian-express-malayalam/media/media_files/2026/01/03/antony-raju-2026-01-03-15-15-43.jpg)
ആൻറണി രാജു
തിരുവനന്തപുരം : ഏറെ വാദത്തിനും പ്രതിവാദങ്ങൾക്കും ഒടുവിലാണ് കോടതിയിൽ നിന്ന് തൊണ്ടി മുതൽ മാറ്റിയ കേസിൽ നിർണായക വിധി നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വന്നരിക്കുന്നത്.
Also Read: തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ
മുൻമന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജു, കോടതി ക്ലാർക്ക് കെഎസ് ജോസ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള കേസിൽ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും നടന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്. അട്ടിമറിക്കാൻ ഏറെ ശ്രമങ്ങൾ നടന്ന കേസിൽ പ്രതികൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കോടതി നടത്തിയത്.
കേസിൻറ നാൾവഴി
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നതാണ് കേസ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ആണ് അന്ന് പിടിയിലായത്. ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിയെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡിൻ്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആൻ്റണി രാജു.
Also Read:ശബരിമല സ്വര്‍ണ്ണക്കൊള്ള; ജാമ്യം തേടി എന്‍. വാസു സുപ്രിം കോടതിയിൽ
പ്രതി ജയിലിലായി നാല് മാസം കഴിഞ്ഞപ്പോൾ പോൾ എന്ന പേരിൽ ഒരു ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. തുടർന്ന് കോടതി ജീവനക്കാരനായ ജോസിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ചു. ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റി തിരികെ വച്ചു. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തൻ്റേതല്ലെന്ന വാദം ഉയർത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു.
കുറ്റവിമുക്തനായ സർവലി ഓസ്ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് മറ്റൊരു കേസിൽ സർവലി പിടിയിലായതോടെയാണ് സത്യം പുറത്തുവന്നത്. കോടതി ജീവനക്കാരന് പണം നൽകി അടിവസ്ത്രം വെട്ടി ചെറുതാക്കിയാണ് രക്ഷപ്പെട്ടതെന്ന് ഇയാൾ സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം ഇൻ്റർപോൾ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് വഞ്ചിയൂർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
Also Read:രാഹുൽ മാങ്കൂട്ടത്തിൽ കുടുംബ ജീവിതം തകർത്തു; പരാതിയുമായി അതിജീവിതയുടെ മുന്‍പങ്കാളി
2005ൽ ഉത്തരമേഖലാ ഐജിയായിരുന്ന ടിപി സെൻകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006 ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആൻ്റണി രാജു രണ്ടാം പ്രതിയുമായി കുറ്റപത്രം നൽകി. കുറ്റപത്രം നൽകിയ ശേഷം 16 വർഷത്തോളം കേസ് വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ഇതിന് കാരണമെന്ന് 2022ൽ വാർത്തകൾ പുറത്തുവന്നതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്.
ആ രേഖ നിർണായക തെളിവായി
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു സുപ്രീംകോടതി വരെ സമീപിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. 2014ൽ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികൾക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. തൊണ്ടി രജിസ്റ്ററിൽ ആൻ്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ നിർണായക തെളിവായി മാറിയത്.
ഫോറൻസിക് പരിശോധനയിൽ ഈ ഒപ്പ് ആൻ്റണി രാജുവിൻ്റേതാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നൂലുകളുടെ നിറവ്യത്യാസവും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കേസിൽ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും രണ്ട് പേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Read More:രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണം, പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ട്: പി.ജെ.കുര്യൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us