കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളാക്കപ്പെട്ട ഫാ.പോൾ തേലക്കാട്ടിനും ഫാ.ആന്‍റണി കല്ലൂക്കാരനും മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വ്യാജരേഖ ചമച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്ന് വൈദികരെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ഇരുവരുടെയും ലാപ്ടോപ്പുകള്‍ കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം രാവിലെ ആലുവ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ഫാ.ആന്‍റണി കല്ലൂക്കാരനുമായാണ് അന്വേഷണ സംഘം കൊച്ചി റേഞ്ച് സൈബർസെല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഫാ.പോള്‍ തേലക്കാടും അവിടെ ഹാജരായി.
Read More: വ്യാജരേഖ കേസ്: ചര്‍ച്ചയിലൂടെ പരിഹരിക്കാനാകില്ലെന്ന് സഭാ നേതൃത്വം
ഇരുവരുടെയും ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നിർണായകമായ സൈബർ തെളിവുകള്‍ പ്രതികളുടെ സാന്നിധ്യത്തില്‍തന്നെ അന്വേഷണസംഘം പരിശോധിച്ചു. ലാപ്ടോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും ഇ-മെയിലുകളുമാണ് പരിശോധിച്ചത്. ലാപ്ടോപ് വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറി.
ജൂൺ അഞ്ചുവരെ അന്വേഷണസംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നൽകിയിരുന്നു. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താന്‍ ഒന്നാം പ്രതിയായ ഫാ.പോള്‍ തേലക്കാടും നാലാം പ്രതിയായ ഫാ.ആന്‍റണി കല്ലൂക്കാരനും ചേർന്ന് ഗൂഢാലോചന നടത്തി മൂന്നാം പ്രതിയായ ആദിത്യനെക്കൊണ്ട് വ്യാജരേഖ ചമച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദിത്യന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.