/indian-express-malayalam/media/media_files/2025/09/19/amobeic11-2025-09-19-11-37-25.jpg)
വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം
തിരുവനന്തപുരം : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. 26 വയസ്സായിരുന്നു.
കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ ഏഴ് പേരാണ് മരിച്ചത്. ഈ വർഷം ഇതുവരെ 170 പേർക്കാണ് രോഗം ബാധിച്ചത്. 40 പേർക്ക് ജീവൻ നഷ്ടമായി. തിരുവനന്തപുരം ജില്ലയിൽ ഇതിനകം എട്ട് പേർ മരിച്ചു.
Also Read:ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ ജയിലിലേക്ക്; 14 ദിവസം റിമാൻഡ്
കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതൊരു പകർച്ചവ്യാധിയല്ല.
Also Read:സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; നാളെ 7 ജില്ലകളിൽ മഞ്ഞ അലർട്ട്
കഴിഞ്ഞ എട്ട് ദിവസത്തിനിടെ 11 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്. എന്നാൽ മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയാണുണ്ടാക്കുന്നത്.
അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളോടെ മെനിഞ്ചൈറ്റിസ് ബാധിച്ചാണ് രോഗികളെല്ലാം ആശുപത്രിയിൽ എത്തുന്നത്. മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയിട്ടും രോഗം ഭേദമാകാത്ത സാഹചര്യത്തിലാണ് അമീബിക് മസ്തിഷ്‌കജ്വരമാണോയെന്ന് തിരിച്ചറിയാൻ സ്രവ പരിശോധന നടത്തുന്നത്.
Read More:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us