കൊച്ചി: ബലാത്സംഗത്തെ നിസാരവത്കരിച്ചു ഫെയ്സ്ബുക്കിൽ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡൻ എംപിയുടെ ഭാര്യ അന്ന ലിന്റ ഈഡൻ. ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുകയെന്നത് ഒരു രീതിയിലും താൻ ഉദ്ദേശിച്ചിട്ടില്ലെന്നും, പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഏറെ വിഷമമുണ്ടെന്നും, നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അന്ന പറഞ്ഞു.
Read More: ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന പരാമർശം; ഹൈബി ഈഡന്റെ ഭാര്യക്കെതിരെ പ്രതിഷേധം
വിധി ബലാത്സംഗം പോലെയാണ്, അതിനെ തടുക്കാൻ കഴിയില്ലെങ്കിൽ ആസ്വദിക്കുക’ എന്നായിരുന്നു അന്ന ഫെയ്സ്ബുക്കിൽ കുറിച്ചത്. കനത്ത മഴയിൽ ഹൈബിയുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും ഹൈബി ഐസ്ക്രീം കഴിക്കുന്ന ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അന്നയുടെ പോസ്റ്റ്. വാക്കുകൾക്കൊപ്പം ഒരു വിങ്കിങ് സ്മൈലിയും ഉണ്ടായിരുന്നു.
അന്നയുടെ ഫെയ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സോഷ്യൽ മീഡിയയിൽ ഞാൻ ഉപയോഗിച്ച വാക്കുകൾ എന്റെ ഉദ്ദേശങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെടുകയും, ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്നു പോയവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാൻ മനസിലാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛൻ അതീവ ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുൻപെങ്ങും ഇല്ലാത്ത വിധം വീട്ടിൽ വെള്ളം കയറി വലിയ നാശ നഷ്ടങ്ങൾ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യിൽ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കിൽ ഇലക്ഷൻ തിരക്കിലും.
അപ്പയുടെ അവസ്ഥ വളരെ മോശമാണ്. വെന്റിലേറ്റർ പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം. ചിലപ്പോൾ നമ്മുടെ എല്ലാം ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം.
സ്കൂളിൽ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓർമ. അമിതാഭ് ബച്ചൻ എബിസിഎൽ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നടത്തിയ ഒരു പരാമർശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമർശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓർമയാണ് ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എന്നെ പ്രേരിപ്പിച്ചത്. ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാൻ ഉദ്ദേശിച്ചിട്ടില്ല.
ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയിൽ, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്. ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.