തിരുവനന്തപുരം: ട്രാൻസ് വനിത അനീറ കബീറിനു നഷ്ടമായ ജോലി തിരികെ നൽകുന്നതിനു നടപടിയെടുക്കാൻ പാലക്കാട് ഉപ ഡയറക്ടർക്കു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം. അനീറയുമായി ഫോണിൽ സംസാരിച്ച മന്ത്രി, നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി തനിക്കു നിവേദനം നൽകാൻ ആവശ്യപ്പെട്ടു.
ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്നു പറഞ്ഞ് ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക് അനീറ കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി അനീറയെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പരാതി കേൾക്കുകയും ചെയ്തത്.
പാലക്കാട്ടെ സർക്കാർ സ്കൂളിലെ താത്കാലിക അധ്യാപക ജോലി നഷ്ടമായെന്ന് അനീറ മന്ത്രിയോട് പറഞ്ഞു. ഇതേത്തുടർന്ന് മന്ത്രി വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണിൽ സംസാരിക്കുകയും അനീറയ്ക്ക് നിലവിലുള്ള സ്കൂളിൽ ജോലിയിൽ തുടരാൻ സാഹചര്യം ഒരുക്കണമെന്ന് നിർദേശം നൽകുകയുമായിരുന്നു.
മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ ട്രാൻസ് വനിതയെന്ന നിലയ്ക്കു തന്നെ അനുവദിക്കുന്നില്ലെന്നും സഹോദരൻ ദിവസങ്ങൾക്കു മുമ്പ് അപകടത്തെത്തുടർന്ന് മരിച്ചെന്നും ആ കുടുംബത്തെ കൂടി സംരക്ഷിക്കേണ്ട ചുമതല തനിക്കു വന്നുചേർന്നെന്നും അനീറ മന്ത്രിയോട് പറഞ്ഞിരുന്നു.
അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എം എഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അനീറ പറഞ്ഞതായും മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
Also Read: ‘ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിങും തെറ്റാതിരിക്കാൻ ജാഗരൂകനാണ്,’ ഗവർണർക്ക് മറുപടിയുമായി കേരള വിസി