/indian-express-malayalam/media/media_files/uploads/2018/07/amit-sha.jpg)
മട്ടന്നൂര്‍: ഉദ്ഘാടനത്തിന് മുമ്പേ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വകാര്യ വിമാനം ഇറക്കാന്‍ അനുമതി തേടി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഡിസംബര്‍ ഒമ്പതിന് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഇതിന് മുമ്പേ വിമാനം ഇറക്കാന്‍ അമിത് ഷാ അനുമതി തേടിയത്. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനായി ജില്ലയില്‍ എത്താനാണ് അദ്ദേഹം അനുമതി തേടിയത്.
ഒക്ടോബര്‍ 27നാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോടാണ് അമിത ഷാ അനുമതി തേടിയത്. കിയാലിന്റെ കൂടി അനുമതി ലഭിച്ചാല്‍ കണ്ണൂരില്‍ ഇറങ്ങുന്ന ആദ്യ വിമാന യാത്രക്കാരനാകും ബിജെപി അദ്ധ്യക്ഷന്‍. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങി കണ്ണൂരിലേക്ക് വരാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വ്യോമയാന ഡയറക്ടറേറ്റിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് അദ്ദേഹം കണ്ണൂരില്‍ ഇറങ്ങാനുളള അനുമതി തേടിയത്.
ഡല്‍ഹി ആസ്ഥാനമായുളള ചാർട്ടേഡ് വിമനക്കമ്പനിയായ എ ആർ എയർവേയ്സ് ആണ് അമിത് ഷായ്ക്ക് വേണ്ടി സ്വകാര്യ വിമാനം ഏര്‍പ്പാടാക്കുന്നത്. സെസ്ന, ബൊംബാര്‍ഡിയര്‍, ഫാല്‍ക്കണ്‍ തുടങ്ങിയ ചെറുവിമാനങ്ങളുളള കമ്പനിയുടെ ഏതെങ്കിലും ഒരു വിമാനത്തിലാകും അമിത് ഷാ എത്തുക. ഡിസംബര്‍ ഒമ്പതിന് മാത്രമാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കുക എന്നിരിക്കെ പാര്‍ട്ടി പരിപാടിക്കായി അമിത് ഷായ്ക്ക് അനുമതി ലഭിക്കുമോ എന്നാണ് കണ്ണൂരുകാര്‍ ഉറ്റുനോക്കുന്നത്. ഡിസംബര്‍ 9ന് രാവിലെ 11 മണിക്ക് അബൂദാബിയിലേക്കുളള എയര്‍ ഇന്ത്യയുടെ സര്‍വീസോടെയാണ് ഉദ്ഘാടനം നടക്കുന്നത്.
കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന രണ്ടാമത്തെ വിമാനത്താവളമാണ് കണ്ണൂരിലേത്. ഇവിടെ നിന്നും സർവീസ് നടത്താൻ അഞ്ച് വിമാന കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.