/indian-express-malayalam/media/media_files/2025/08/18/amobeic-01-2025-08-18-08-25-41.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂളിലെത്തി ​കുളിച്ചിരുന്നു. രോ​ഗം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ സ്വിമ്മിങ് പൂൾ ആരോ​ഗ്യ വകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാംപിൾ ആരോ​ഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 66 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 19 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു.ഈ വർഷം 66 പേർക്ക് രോ​ഗ ബാധയുണ്ടായെന്നും 17 പേർ മരിച്ചതായും ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക് മസ്തിഷ്ക ജ്വരമാണോ എന്നു കേരളം പരിശോധിക്കുന്നുണ്ട്.
Also Read:അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറത്ത് പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു
കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Also Read:അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറം സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതൊരു പകർച്ചവ്യാധിയല്ല.
Also Read:എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളോടെ മെനിഞ്ചൈറ്റിസ് ബാധിച്ചാണ് രോഗികളെല്ലാം ആശുപത്രിയിൽ എത്തുന്നത്. മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയിട്ടും രോഗം ഭേദമാകാത്ത സാഹചര്യത്തിലാണ് അമീബിക് മസ്തിഷ്‌കജ്വരമാണോയെന്ന് തിരിച്ചറിയാൻ സ്രവ പരിശോധന നടത്തുന്നത്.
രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. 97 ശതമാനം മരണനിരക്കുള്ള ഈ രോഗം ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്.
Read More:സൈബർ ആക്രമണം; നടി റിനി ആൻ ജോർജ് പോലീസിൽ പരാതി നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.