/indian-express-malayalam/media/media_files/uploads/2023/06/sradha.jpg)
കോട്ടയം എസ്‌പി (ഇടത്), ശ്രദ്ധ (വലത്)
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്‌പി. കുറിപ്പിൽ പ്രത്യേകിച്ച് കാരണങ്ങളോ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നുമോ ഉണ്ടായിരുന്നില്ല. ശ്രദ്ധയുടെ സഹപാഠികളെ അടക്കം കൂടുതൽ പേരെ ചോദ്യം ചെയ്യും. ലാബിൽ എന്താണ് സംഭവിച്ചതെന്നും വിശദമായി അന്വേഷിക്കുമെന്നും എസ്‌പി പറഞ്ഞു.
രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് (20) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദ്യാർഥിനിയുടെ ആത്മഹത്യയ്ക്കുപിന്നാലെ വിദ്യാർത്ഥികൾ കോളേജിൽ സമരം തുടങ്ങിയിരുന്നു. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഇന്നലെ നടന്ന മന്ത്രിതല സമിതിയുടെ ചര്‍ച്ചയിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം അവസാനിപ്പിച്ചിരുന്നു.
അതേസമയം, അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.