തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്തെ വലയ്ക്കുകയാണ് പ്രളയം. വലിയ നാശനഷ്ടങ്ങളാണ് കേരളത്തിൽ പ്രളയം ഉണ്ടാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് വീടുകളാണ് പ്രളയക്കെടുതിയിൽ നശിച്ചുപോയത്. പ്രളയ പുനർനിർമാണം പുരോഗമിക്കുമ്പോൾ പ്രകൃതി ദുരന്തത്തെ തരണം ചെയ്യാൻ സാധിക്കുന്ന ബദൽ മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരും. പ്രകൃതിദുരന്താഘാതം മറികടക്കാൻ ശേഷിയുള്ള ഭവനസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയാണ് തീരുമാനത്തിന് പിന്നിൽ.
മൂന്ന് സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ നിര്‍മാണ രീതി.
1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ അസംസ്കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കും. കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരിങ്കല്ലിന്‍റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനാകും.
Also Read: കെ.എം.മാണി പോലും ജയിച്ചത് 4200 വോട്ടുകൾക്ക്, ചിഹ്നം ഞാൻ അനുവദിക്കും: പി.ജെ.ജോസഫ്
2. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക.
3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ സങ്കേതമാണ് ഇത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.
പുത്തൻ സാങ്കേതികവിദ്യ ജനങ്ങൾക്കിടയിൽ പരിചിതമാക്കാൻ ക്യാമ്പയിൻ ഉൾപ്പടെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഒന്നാണിത്. പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാം. എങ്കിലും അവയുടെ ഈടുനില്‍പ്പും വേനല്‍ക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.