ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ. എസ്. ഷാന്‍ വധക്കേസില്‍ അഞ്ച് പേർ പിടിയിലെന്ന് റിപ്പോർട്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്ന സൂചനയാണ് ടിവി ചാനലുകൾ നൽകുന്നത്.
കേസിൽ രണ്ട് പേര്‍ കൂടി പിടിയിലായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഡിജിപി വിജയ് സാഖറെ രാവിലെ അറിയിച്ചിരുന്നു. പിടിയിലായവര്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്തവരാണെന്ന് അദ്ദേഹം വ്യക്തമാക്കി. രഞ്ജിത്ത് കൊലക്കേസിലെ പ്രതികള്‍ കേരളം വിട്ടെന്നും ഇവര്‍ക്കായി പലയിടത്തും റെയ്ഡ് നടത്തുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.
എസ്‌ഡിപിഐ, ബിജെപി നേതാക്കന്മാരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കൂടുതൽ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കാൻ നിർദേശം നൽകി. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിൽ തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.
സമീപകാലത്ത് കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കും.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്ക് പ്രത്യേക നിർദേശം നൽകി. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം വ്യാപിപ്പിക്കുന്നു
ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് കെ.എസ്.ഷാന്‍, ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികള്‍ കേരളം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയതായാണ് വിവരം.
രണ്ട് കൊലപാതകങ്ങളിലും നേരിട്ട് ഇടപെട്ടവരേയും ഗൂഢാലോചന നടത്തിയവരേയും പ്രതികളെ സഹായിച്ചവരേയും ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടര്‍ന്നേക്കും.
ഷാന്‍ കൊലക്കേസില്‍ അറസ്റ്റിലായവരെ ഇന്നലെ ആര്‍എസ്എസ് കാര്യാലയത്തിലുള്‍പ്പെടെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രഞ്ജിത്ത് കൊലപാതകത്തില്‍ പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങിയേക്കും.
ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയുമാണ് പൊലീസ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെല്ലാം കൊലപാതകത്തിനു സഹായിച്ചവരോ ആസൂത്രണം ചെയ്തവരോ ആണ്. നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത ആരും തന്നെ പിടിയിലായിട്ടില്ല.
രണ്ടു കൊലപാതകങ്ങളിലും ഉപയോഗിച്ചെന്ന് കരുതുന്ന വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാനിനെ ഇടിച്ചു വീഴ്ത്തിയ കാറും രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച രണ്ടു ബൈക്കുകളുമാണ് പൊലീസ് കണ്ടെത്തിയത്. രണ്ടു കേസുകളുമായി ബന്ധപ്പെട്ട് 250-ലധികം വീടുകളിൽ പൊലീസ് പരിശാധന നടത്തിയിരുന്നു.
Also Read: സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു