ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി വിജയ് സാഖറെ. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം പ്രതികളാണോയെന്ന് ഇപ്പോൾ പറയാനാവില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ ഷാനിന്റെ കൊലപാതകത്തിൽ രണ്ട് അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ചില വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്. കേസിൽ വൈകാതെ കൂടുതൽ വ്യക്തത വരും. അതിനുശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രകോപന പോസ്റ്റുകളിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവങ്ങൾക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞു.
അതേസമയം, ജില്ലയിലെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കലക്ടർ വിളിച്ചു ചേർത്ത സർവകക്ഷി സമാധാന യോഗം ഇന്ന് നടക്കും. വൈകിട്ട് നാലിനു കലക്ടറേറ്റ് കോൺഫറന്‍സ് ഹാളിലാണ് യോഗം. ഇന്നലെ നടത്താനിരുന്ന യോഗം ബിജെപിയുടെ എതിർപ്പിനെത്തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ജില്ലയുടെ ചുമതലയുള്ള സാംസ്കാരിക മന്ത്രി സജി ചെറിയാന്, കൃഷിമന്ത്രി പി പ്രസാദ് എന്നിവരും ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. സര്‍വകക്ഷി യോഗത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
അതേസമയം, കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. സർവകക്ഷി യോഗത്തിനു മുൻപ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുക്കാനാകും പൊലീസിന്റെ ശ്രമം.
എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ലെന്നും ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നും പൊലീസ് പറഞ്ഞു. എട്ടുപേരാണ് കൊലപാതകം നടത്തിയത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാവുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
Also Read: സംഘര്‍ഷ സാധ്യത; ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി
കൊലപാതകത്തിനായി ഇവർ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിനു സമീപത്തുനിന്നാണ് കാർ കണ്ടെത്തിയത്.
എന്നാൽ, ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ വധത്തിലെ പ്രതികളെ ആരെയും ഇതുവരെ പൊലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കേസിൽ 12 പ്രതികളാണുള്ളതെന്നും എഡിജിപി അറിയിച്ചിരുന്നു. ഇവരെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായും പ്രതികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.