തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പുവയ്ക്കാത്തതില്‍ സർക്കാരിനു വിയോജിപ്പില്ലെന്ന് നിയമമന്ത്രി എകെ ബാലൻ. ഗവർണർ ഭരണഘടനാപരമായ നിലപാടാണ് കൈക്കൊണ്ടതെന്നും സർക്കാർ അത് അംഗീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബിൽ കൊണ്ടുവന്നത് പ്രവേശനം നഷ്ടപ്പെട്ട കുട്ടികൾക്കു വേണ്ടിയാണെന്നും ഇതില്‍ നിയമപരമായി പിഴവില്ലെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ വിവാദ ബില്ലിന് ഗവർണർ ജസ്റ്റിസ് പി സദാശിവം ഒപ്പിടുകയോ വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയോ ചെയ്തില്ല. ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് ഗവർണർക്കുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് ബിൽ വിത്ഹെൽഡ് ചെയ്യുന്നതായി ഗവർണർ നിയമസെക്രട്ടറിയെ രാജ്ഭവനിൽ വിളിച്ചു വരുത്തി അറിയിക്കുകയായിരുന്നു.
ബില്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിയമോപദേശം. ബില്ലില്‍ ആരോഗ്യ സെക്രട്ടറിയുടെ പ്രതികൂല പരാമര്‍ശമുളള കുറിപ്പും ഉണ്ടായിരുന്നു. ഇതോടെ ഭരണഘടനാ ബാദ്ധ്യത നിറവേറ്റാൻ ബിൽ ഗവർണർക്ക് അയച്ച സർക്കാരിന് വൻ പ്രതിസന്ധിയായി. ഉത്തരവ് മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രീംകോടതി ഓർഡിനൻസ് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ ബില്ല് തടഞ്ഞുവച്ചത്. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം ബില്‍ നാളെ അസാധുവാകും.