/indian-express-malayalam/media/media_files/uploads/2019/01/Agasthyarkoodam.jpg)
തിരുവനന്തപുരം: വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗസ്ത്യാർകൂട യാത്ര ആരംഭിച്ചു. രാവിലെ 7 മണിയോടെ ബോണക്കാട് എസ്‌റ്റേറ്റിനടുത്തുള്ള പിക് അപ് സ്റ്റേഷനിൽ എത്തിച്ചേർന്ന് യാത്രികർ പേര് രജിസ്റ്റർ ചെയ്ത് തുടങ്ങി.
രജിസ്ട്രേഷൻ പാസ്, തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് ശേഷമാകും യാത്ര ആരംഭിക്കുക. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രയ്ക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രതിരോധ വക്താവ് ധന്യ സനലാണ് ആദ്യദിവസം അഗസ്ത്യാർകൂടത്തിലേക്ക് യാത്ര ചെയ്യുന്ന വനിത. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീ പ്രവേശനത്തിൽ അഗസ്ത്യാർകൂട മലയിലെ ആദിവാസി വിഭാഗമായ കാണിക്ക് എതിർപ്പുണ്ടെങ്കിലും സഞ്ചാരികളെ ഇവർ തടയില്ല. ഹൈക്കോടതി ഉത്തരവുളളതിനാലാണിത്. അതേസമയം ഗോത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.
അഗസ്ത്യാർകൂടം മലനിരകളിലേക്ക് ട്രെക്കിങ്ങിനുള്ള ബുക്കിങ് ജനുവരി അഞ്ചിനാണ് ആരംഭിച്ചത്. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുളളിൽതന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ഒരു ദിവസം 100 പേർക്ക് മാത്രമാണ് അഗസ്ത്യാർകൂട മലനിരകളിലേക്ക് ട്രെക്കിങ്ങിന് പോകാൻ പാസ് നൽകൂ. 4600 പേർ ട്രെക്കിങ്ങിന് ബുക്ക് ചെയ്തിട്ടുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ഈ മല അപൂര്‍വ്വമായ നിരവധി ഔഷധ സസ്യങ്ങളുടെയും ജൈവ വൈവിധ്യത്തിന്‍റെയും കലവറയാണ്. നീലഗിരി മലകൾക്ക് സമാനമായി ഇവിടെയും പന്ത്രണ്ട് വര്‍ഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
ആനകളും പുലികളുമുളള കൊടും കാട്ടിൽ, കാട്ടുപാതയിലെ വഴുക്കലുള്ള പാറകളും കടന്നു മാത്രമേ അഗസ്ത്യാര്‍ കൂടത്തില്‍ എത്താനാകൂ. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാടിന് അടുത്താണ് അഗസ്ത്യാർകൂടം. തിരുവനന്തപുരത്ത് നിന്ന് ഏതാണ്ട് 70 കിലോമീറ്റർ സഞ്ചരിച്ചാലേ ഇവിടേക്ക് എത്താനാവൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.