/indian-express-malayalam/media/media_files/uploads/2019/09/adoor-prakash.jpg)
തിരുവനന്തപുരം: ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിച്ച് നേതാക്കള്‍. കോന്നിയിലെ സ്ഥാനാർഥി നിര്‍ണയത്തിലെ അതൃപ്തിയെ തുടർന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്നു ഇന്നു രാവിലെ അടൂര്‍ പ്രകാശ് അറിയിച്ചിരുന്നു. ഡിസിസി അപമാനിച്ചതിനാലാണ് കൺവെൻഷനിൽ പങ്കെടുക്കാതെ മാറി നില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനെ തുടർന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടൂര്‍ പ്രകാശുമായി രാവിലെ കൂടിക്കാഴ്ച നടത്തി. ഇതോടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറായി. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ അടൂര്‍ പ്രകാശിനെ വന്‍ ആരവത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
വേദിയിലെത്തിയ അടൂര്‍ പ്രകാശ് വികാരഭരിതനായി. റോബിന്‍ പീറ്ററിനെ നോമിനിയായി നിർദേശിക്കരുതെന്ന് ഇപ്പോള്‍ തോന്നുന്നതായി അടൂര്‍ പ്രകാശ് പറഞ്ഞു. മോഹന്‍രാജിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More: 2021 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുക ശബരിമല നിയമനിർമാണം: രമേശ് ചെന്നിത്തല
''പാര്‍ട്ടി ചോദിച്ചപ്പോള്‍ ഞാന്‍ റോബിന്‍ പീറ്ററിന്റെ പേര് പറഞ്ഞു. ഇപ്പോള്‍ തോന്നുന്നു, ആ പേര് പറയേണ്ടിയിരുന്നില്ല. പി.മോഹന്‍രാജും ഞാനും സംഘടനാതലത്തില്‍ എത്രയോ കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ്. വേറെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം ഒരാളോടുപോലും അനിഷ്ടം പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കു വേണ്ടിയാണ് ഞാന്‍ എപ്പോഴും നിലകൊള്ളും,'' അടൂര്‍ പ്രകാശ് പറഞ്ഞു.
വേദിയില്‍ വച്ച് പി.മോഹന്‍രാജ് അടൂര്‍ പ്രകാശിന് മുത്തം നല്‍കി. റോബിന്‍ പീറ്ററുടെ പേരാണ് കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ചത്. എന്നാല്‍ മോഹന്‍രാജിനെ മത്സരിപ്പിക്കാനാണ് ഡിസിസി തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.