കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിചാരണ ഈ മാസം 14 ന് തുടങ്ങും. ഇതിന് മുന്നോടിയായി കേസിൽ ദിലീപ് അടക്കമുളള എല്ലാ പ്രതികൾക്കും സമൻസ് അയച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വാദം കേൾക്കുക.
2017 ഫെബ്രുവരി 17 നാണ് തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. അത്താണിയിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. നടിയുടെ കാറോടിച്ച ഡ്രൈവറടക്കമുളളവർ കേസിൽ പ്രതികളാണ്.
പിന്നീട് പൾസർ സുനിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ വാഹനത്തിൽ നടിയുമായി ചുറ്റിയ സംഘം, വാഹനത്തിന് അകത്ത് വച്ച് നടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കേസിൽ ആദ്യം പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പിന്നീട് കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയ പൊലീസ് നടൻ ദിലീപാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. അന്വേഷണത്തിന് ഒടുവിൽ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കേസിലെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.