കൊച്ചി: ക്വട്ടേഷൻ നൽകി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി വിസ്തരിച്ചു. പ്രതികൾ പകർത്തിയ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളുടെ പരിശോധനാ ഫലം പ്രത്യേക കോടതിയിൽ ഹാജരാക്കി. ദൃശ്യങ്ങളുടെ ആധികാരികത ബോധ്യപ്പെടാൻ കോടതി തന്നെയാണ് ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനക്കയച്ചത്.
ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് കേസിലെ എട്ടാം പ്രതിയായ ദിലീപ് നേരത്തെ വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് കോടതി അയച്ചത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു.
അതേസമയം പി.ടി.തോമസ് എംഎൽഎ, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി.നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് പി.ടി തോമസ് ഹാജരാവാതിരുന്നത്. സാക്ഷി വിസ്താരം എട്ടുദിവസം പിന്നിട്ടു. കേസിൽ അടുത്ത വിസ്താരം ബുധനാഴ്ച നടക്കും. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.
പീഡനശേഷം പ്രതികൾ നടിയെ സംവിധായകൻ ലാലിന്റെ വീടിനടുത്താണ് വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. ലാലിനെയാണ് നടി പീഡനവിവരം ആദ്യം അറിയിച്ചത്. ലാൽ അറിയിച്ചതിനെത്തുടർന്ന് പി.ടി തോമസ് എം.എൽ.എ ലാലിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്നാണ് പൊലീസിൽ വിവരമറിയിച്ചത്.
പൾസർ സുനിയും സംഘവും പണം തട്ടാനാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും തനിക്ക് പങ്കില്ലെന്നാണ് ദിലീപിന്റെ വാദം. പ്രതികൾ ഭിഷണിപ്പെടുത്തിയതിന് ഡിജിപിക്ക് നൽകിയ പരാതിയിൽ താൻ ഇരയാണെന്നും പ്രതികളെയും ഇരയെയും ഒന്നിച്ചു വിചാരണ ചെയ്യാൻ ക്രിമിനൽ നടപടി നിയമത്തിൽ വ്യവസ്ഥയില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.