കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോണ്‍ വിളികളുടെ അസ്സല് രേഖകള്‍ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ആവശ്യങ്ങള്‍ വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിച്ചത്.
കൂടുതല്‍ സാക്ഷികളെ രണ്ടാമതു വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വാദത്തിനിടെ പരാമര്‍ശിച്ചു. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഇത് പ്രോസിക്യൂഷനു കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.
പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: സില്‍വര്‍ ലൈന്‍: സംസ്ഥാന സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ ഹൈക്കോടതിയില്‍
സത്യം പുറത്തു വരണമെന്നതാണു ലക്ഷ്യമെങ്കില്‍ സാങ്കേതികത്വത്തിന് ഊന്നല്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന് ബോധിപ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും സംഭവിക്കാവുന്ന വിഴ്ചകള്‍ മൂലം സത്യം മൂടിവയ്ക്കപ്പെടരുതെന്നും പ്രോസിക്യൂഷന് വാദിച്ചു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂഷന് അറിയിച്ചു.
പുതിയ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെയാണ് സഹായിക്കുകയെന്നു കോടതി ആരാഞ്ഞു.
പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി പരിഗണിക്കുന്നില്ലെന്നും പ്രോസിക്യൂഷന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.