കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരായി. പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലാണ് പ്രദീപ് ഹാജരായിരിക്കുന്നത്. മുഖ്യസാക്ഷികളിൽ ഒരാളായ വിപിൻലാലിന്റെ അയൽവാസിയായ സ്ത്രീ ഉൾപ്പെടെയുള്ളവർ ഡിവൈഎസ്പി ഓഫീസിൽ എത്തിയിട്ടുള്ളതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബേക്കൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദീപിനെ ചോദ്യം ചെയ്യുന്നത്.
Read More: നടി ആക്രമിക്കപ്പെട്ട സംഭവം: വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ വിധി പറയാനായി മാറ്റി
കേസിലെ എട്ടാംപ്രതിയായ ദിലീപിനെതിരെ മൊഴി നൽകിയാൽ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാൽ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകൾ ലഭിച്ചതോടെയാണ് വിപിൻലാൽ പൊലീസിൽ പരാതിപ്പെട്ടത്. സെപ്റ്റംബർ 24, 25, 26 തിയതികളിലാണ് മൂന്ന് ഭീഷണിക്കത്തുകൾ ലഭിച്ചത്. സെപ്റ്റംബർ 26നാണ് പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രദീപ്, വിപിൻ ലാലിന്റെ നാടായ ബേക്കലിലെത്തി അമ്മയേയും അമ്മാവനേയും കണ്ട് മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും അമ്മാവന്റെ ജ്വല്ലറിയിലെത്തി അദ്ദേഹം മുഖേന സ്വാധീനിക്കാന്‍ ശ്രമിതായും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്റെ പരാതിയിലുണ്ട്. ബന്ധുവിന്റെ ജ്വല്ലറിയിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയ വ്യക്തി കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.
അതേസമയം, നടിയെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. വിധി വരും വരെ വിചാരണ തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും. സാക്ഷി വിസ്താരം വിചാരണക്കോടതിയിൽ ആരംഭിക്കാനിരിക്കെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി സാക്ഷി വിസ്താരം തീരുമാനിച്ചത്.
പല സാക്ഷികളും കോടതിയിൽ വരാൻ തയ്യാറാണെന്നും സാക്ഷികളിൽ പലരെയും ബുദ്ധിമുട്ടിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. നടിയുടെ സത്യവാങ്ങ്മൂലവും സർക്കാർ രേഖകൾ മുദ്രവെച്ച കവറിലും ലഭിച്ചെന്ന് കോടതി അറിയിച്ചിരുന്നു. വിചാരണക്കോടതിയിൽനിന്ന് നീതി ലഭിക്കില്ലെന്നും കോടതി മാറ്റണമെന്നുമുള്ള നടിയുടെയും സർക്കാരിന്റെയും ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.