കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഫോണ്‍രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കും.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിന് കൈമാറിയാൽ ദൃശ്യങ്ങൾ പുറത്താകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കുറ്റപത്രത്തിനൊപ്പം പൊലീസ് നൽകിയ രേഖകൾ ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വിചാരണസമയത്തു പൊലീസ് സമർപ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നൽകാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകൾ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്.
മൊഴിപകർപ്പുകൾ, വിവിധ പരിശോധനാ ഫലങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഫോൺ വിളി വിവരങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ നൽകിയത്. ഇവ പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രതിഭാഗത്തിന് ഇന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികൾക്കും നേരത്തെത്തന്നെ കുറ്റപത്രം കൈമാറിയിട്ടുള്ളതാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.